ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റിന്റെ പേരില്‍ ബിസിനസുകാരനെ കബളിപ്പിച്ച് തട്ടിയത് 5.20 കോടി;വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ അറസ്റ്റിലായ സുമയ്യയ്ക്ക് ജാമ്യം: സുമയ്യയ്ക്കും ഭര്‍ത്താവിനുമെതിരെ കൂടുതല്‍ പരാതികള്‍

ബിസിനസുകാരനെ കബളിപ്പിച്ച് തട്ടിയത് 5.20 കോടി; വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ അറസ്റ്റി

Update: 2024-09-27 02:19 GMT

പന്തീരാങ്കാവ്: ഓണ്‍ലൈന്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാനെന്ന പേരില്‍ ബിസിനസുകാരനെ കബളിപ്പിച്ച് കോടികള്‍ തട്ടിയ ദമ്പതികള്‍ക്കെതിരെ കൂടുതല്‍ പരാതികള്‍.സമാന സ്വഭാവമുള്ള കൂടുതല്‍ പരാതികള്‍ ദമ്പതികള്‍ക്കെതിരെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ലഭിച്ചിട്ടുണ്ട്. ഇതില്‍ അന്വേഷണം നടക്കവെയാണ് വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച 25കാരിയായ യുവതി അറസ്റ്റിലായത്. കോഴിക്കോട് സ്വദേശിയായ ബിസിനസുകാരന്റെ പരാതിയിലാണ് അറസ്റ്റ്.

മലപ്പുറം വക്കല്ലൂര്‍ പുളിക്കല്‍ വീട്ടില്‍ ഫൈസല്‍ ബാബുവിന്റെ ഭാര്യ ഫാത്തിമ സുമയ്യയെയാണ് (25) ബുധനാഴ്ച ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് പോലിസ്പിടികൂടിയത്. സുമയ്യയ്ക്ക് എതിരെ ലുക്ക്ഔട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കോടതിയില്‍ ഹാജരാക്കിയ സുമയ്യക്ക് ജാമ്യം ലഭിച്ചു. കോടികള്‍ തട്ടിയ ശേഷം വിദേശത്തേക്ക് മുങ്ങിയ ഭര്‍ത്താവിന് അടുത്തേക്ക് പോകാന്‍ ശ്രമിക്കവേയാണ് സുമയ്യ അറസ്റ്റിലാവുന്നത്.

കോഴിക്കോട് സ്വദേശിയില്‍ നിന്നും അഞ്ചു കോടി ഇരുപതു ലക്ഷം രൂപ പലതവണയായി ഇരുവരും ചേര്‍ന്ന് കൈക്കലാക്കിയെന്നാണു പരാതി. സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിക്ഷേപിക്കാന്‍ എന്ന പേരിലാണ് കോടികള്‍ തട്ടിയെടുത്തത്. 2023 ഒക്ടോബര്‍ മുതല്‍ പലതവണയായി പരാതിക്കാരന്‍ സുമയ്യയുടെ ഭര്‍ത്താവിന്റെ അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചു.

ഫൈസല്‍ ബാബുവും സുമയ്യയും ചേര്‍ന്ന് വന്‍ ലാഭം വാഗ്ദാനം ചെയ്താണ് ഇത്രയും വലിയ തുക നിക്ഷേപമായി സ്വീകരിച്ചതെന്നാണ് പരാതി. വാഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപ തുകയോ തിരികെ കിട്ടാതായതോടെയാണ് കോഴിക്കോട് സ്വദേശിയായ ബിസിനസുകാരന്‍ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്.

ഒരു കോടി 58 ലക്ഷം രൂപ ഇതിനിടെ തിരികെ നല്‍കിയെങ്കിലും ബാക്കി പണം നല്‍കാതെ ഫൈസല്‍ ബാബു വിദേശത്തേക്ക് മുങ്ങിയതായി പരാതിക്കാരന്‍ പറയുന്നു. ഭര്‍ത്താവിന് അടുത്തേക്ക് പോവാനുള്ള ശ്രമത്തിനിടെയാണ് സുമയ്യ ബെംഗളൂരു വിമാനത്താവളത്തില്‍ വച്ച് പിടിയിലായത്.

Tags:    

Similar News