തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി; ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്ന് മടങ്ങിയ യുവതി വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍; ജീവനൊടുക്കിയത് ബധിരയും മൂകയുമായ 26 വയസ്സുകാരി

Update: 2025-08-22 03:56 GMT

ലക്‌നൗ: തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയായ 26 കാരിയായ ദലിത് യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഉത്തര്‍പ്രദേശിലെ ലോണി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. ബധിരയും മൂകയുമായ യുവതിയെ ഓഗസ്റ്റ് 18-ന് മൂന്നുപേര്‍ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയതായി കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.

ചികിത്സയ്ക്കുശേഷം ആശുപത്രിയില്‍നിന്ന് ബുധനാഴ്ച രാത്രി മടങ്ങിയെത്തിയ യുവതിയെ വ്യാഴാഴ്ച രാവിലെ വീടിന്റെ സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു. രോഹിത് (23), ഭോല (45) എന്നിവരെ പൊലീസ് ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്നാമത്തെ പ്രതിക്കായുള്ള തിരച്ചില്‍ തുടരുകയാണെന്ന് ഡപ്യൂട്ടി പൊലീസ് കമ്മിഷണര്‍ സുരേന്ദ്ര നാഥ് തിവാരി അറിയിച്ചു.

കാര്‍പെറ്റ് വില്‍പ്പനക്കാരനായി ജോലി ചെയ്യുന്ന യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മൂന്നാമത്തെ പ്രതിയെ പിടികൂടാന്‍ പൊലീസ് പ്രത്യേക അന്വേഷണം സംഘം രൂപീകരിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോകുന്നതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് ബിഎസ്പി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ലോണി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ ഇവര്‍ ശക്തമായ പ്രതിഷേധവും ഉയര്‍ത്തി.

Tags:    

Similar News