ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി; മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിച്ചു; യുവതി എന്‍ജിനീയറായ ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല; ഇരുവരും വെവ്വേറെ സ്ഥലത്ത് താമസിക്കവേ കടുംകൈ ചെയ്യല്‍

ഷാര്‍ജയില്‍ മകളെ കൊന്ന് മലയാളി യുവതി ജീവനൊടുക്കി

Update: 2025-07-10 05:27 GMT

ഷാര്‍ജ: ഷാര്‍ജയില്‍ മലയാളി യുവതി പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തി ജീവനൊടുക്കി. കൊല്ലം കേരളപുരം സ്വദേശി നിതീഷ് വലിയവീട്ടിലിന്റെ ഭാര്യ കൊട്ടാരക്കര ചന്ദനത്തോപ്പ് രജിത ഭവനില്‍ വിപഞ്ചിക മണിയനും(33) മകള്‍ വൈഭവിയുമാണ് മരിച്ചത്. ഒന്നര വയസുകാരിയായ മകളെ കൊലപ്പെടുത്തിയാണ് യുവതി കടുംകൈ ചെയ്തത്.

മകളുടെ കഴുത്തില്‍ കയറിട്ട് തൂക്കിയ ശേഷം മറ്റേ അറ്റത്ത് വിപഞ്ചികയും തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. യുവതിയുടെ കഴുത്തില്‍ ആത്മഹത്യയുടെ വ്യക്തമായ അടയാളങ്ങള്‍ കണ്ടതായി സംഭവസ്ഥലം പരിശോധിച്ച ഡോക്ടര്‍ അറിയിച്ചു. കടുുംബ പ്രശ്‌നങ്ങളെ തുടന്നാണ് കടുംകൈ ചെയ്തത് എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.

അമ്മയാണ് കുഞ്ഞിന്റെ മരണത്തിന് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഷാര്‍ജ അല്‍ നഹ്ദയിലെ ഫ്‌ലാറ്റിലായിരുന്നു സംഭവം. ദുബായിലെ സ്വകാര്യ കമ്പനിയില്‍ എച്ച്ആര്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന വിപഞ്ചികയും ദുബായിലെ സ്വകാര്യ കമ്പനിയില്‍ ഫെസിലിറ്റീസ് എന്‍ജിനീയറായ നിതീഷും കഴിഞ്ഞ കുറച്ച് കാലമായി സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. മാത്രമല്ല, ഇരുവരും വെവ്വേറെ സ്ഥലത്തായിരുന്നു താമസിച്ചിരുന്നത്.

സ്ത്രീധനത്തിന്റെ പേരില്‍ നിതീഷ് വിപഞ്ചികയെ നിരന്തരം മാനസികമായി പീഡിപ്പിച്ചിരുന്നതായും വിവാഹമോചനത്തിന് സമ്മര്‍ദം ചെലുത്തിയിരുന്നതായും ഇവരുടെ ബന്ധുക്കള്‍ പറഞ്ഞു. എന്നാല്‍ വിപഞ്ചികയ്ക്ക് വിവാഹമോചനത്തിന് ഒട്ടും താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹമോചനമുണ്ടായാല്‍ താന്‍ പിന്നെ ജീവിച്ചിരിക്കില്ലെന്ന് യുവതി വീട്ടു ജോലിക്കാരിയോടും മാതാവിനോടും പറയുമായിരുന്നു. കഴിഞ്ഞ ദിവസം വിവാഹമോചനവുമായി ബന്ധപ്പെട്ട് വിപഞ്ചികയ്ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചിരുന്നതായി പറയുന്നു. ഇതേ തുടര്‍ന്ന് യുവതി മകളെ കൊലപ്പെടുത്തി തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് കരുതുന്നത്.

മരണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ അധികൃതരോട് ആവശ്യപ്പെടുമെന്ന് ബന്ധുക്കള്‍ പറഞ്ഞു. പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അടിയന്തര സേനാംഗങ്ങള്‍ ഉടന്‍തന്നെ സ്ഥലത്തെത്തി. ഉച്ചയ്ക്ക് രണ്ട് മണിയോടെ യുവതിയുടെ മൃതദേഹം ആശുപത്രിയിലേയ്ക്കും പിന്നീട് പോസ്റ്റ്‌മോര്‍ട്ടത്തിനായി ഫൊറന്‍സിക് ലാബിലേയ്ക്കും മാറ്റി. അല്‍ ബുഹൈറ പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.

Tags:    

Similar News