മുംബൈ നഗരത്തില്‍ 13 ദിവസത്തിനുള്ളില്‍ 121 പോക്‌സോ കേസുകള്‍; അതിജീവിതകളില്‍ കുട്ടികളും ഗര്‍ഭിണികളും

മുംബൈ നഗരത്തില്‍ 13 ദിവസത്തിനുള്ളില്‍ 121 പോക്‌സോ കേസുകള്‍

Update: 2024-09-05 03:52 GMT

മുംബൈ: നഗരത്തില്‍ 13 ദിവസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്തത് 121 പോക്‌സോ കേസുകള്‍. സമീപകാലത്തു കണ്ട ഏറ്റവും വലിയ ഞെട്ടിക്കുന്ന കണക്കാണിത്. കുട്ടികളും ഗര്‍ഭിണികളും വരെ പീഡനത്തിന് ഇരയായി.

നേരത്തെ ഒരു മാസം ശരാശരി 100 പോക്‌സോ കേസുകള്‍ വരെ റജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും കേസുകളുടെ എണ്ണം ഇത്രയധികം വര്‍ധിക്കുന്നത് ആദ്യമാണ്. ജനുവരിയില്‍ 93, ഫെബ്രുവരിയില്‍ 83, ഏപ്രില്‍ 100 എന്നിങ്ങനെയായിരുന്നു കേസുകള്‍. പോക്‌സോ കേസിലെ അതിജീവിതകളില്‍ ചിലര്‍ ഗര്‍ഭിണികളാണെന്ന് വൈദ്യപരിശോധനയില്‍ കണ്ടെത്തുന്നുണ്ടെന്നു പൊലീസ് വ്യക്തമാക്കി. മുംബൈ, താനെ, നവിമുംബൈ, മീരാഭായന്ദര്‍ മേഖലകളില്‍ നിന്നാണ് കേസുകള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ബദ്ലാപുരില്‍ രണ്ട് നഴ്‌സറി വിദ്യാര്‍ഥിനികളെ ശുചീകരണത്തൊഴിലാളി പീഡിപ്പിച്ച സംഭവം വലിയ പ്രതിഷേധത്തിനിടയാക്കിയിരുന്നു. ഓഗസ്റ്റ് 20ന് പ്രദേശവാസികളുടെ നേതൃത്വത്തില്‍ ട്രെയിന്‍ ഉള്‍പ്പെടെ തടഞ്ഞ് പ്രതിഷേധിച്ചത് വലിയ ചര്‍ച്ചയായി. സീനിയര്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ മൂന്നു പൊലീസുകാരെ പിന്നീടു സസ്‌പെന്‍ഡ് ചെയ്തു. പിന്നാലെ പോക്‌സോ കേസുകളില്‍ നടപടികള്‍ കര്‍ശനമാക്കുമെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചു. എന്നിട്ടും കുട്ടികള്‍ക്കു നേരെയുള്ള ആക്രമണം വര്‍ധിക്കുകയാണ്.

Tags:    

Similar News