സഹപ്രവർത്തകനെ മർദ്ദിക്കാൻ പെൺസുഹൃത്തിന്റെ ക്വട്ടേഷൻ; യുവാവിനെ ആക്രമിച്ച കേസിൽ 35കാരൻ അറസ്റ്റിലായത് കാണിപ്പയ്യൂരുകാരൻ ഫൈസൽ
തൃശൂർ: പെൺസുഹൃത്തിന്റെ ക്വട്ടേഷനെ തുടർന്ന് യുവാവിനെ ആക്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന യുവാവ് പിടിയിൽ. കുന്നംകുളം കാണിപ്പയ്യൂർ സ്വദേശി ഫൈസൽ (35) ആണ് അറസ്റ്റിലായത്. വടക്കേക്കാട് പോലീസ് ആണ് ഇയാളെ പിടികൂടിയത്.
വടക്കേക്കാട് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ യുവതിയാണ് തൻ്റെ സഹപ്രവർത്തകനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയത്. ഈ ക്വട്ടേഷനെ തുടർന്നാണ് ഫൈസൽ യുവാവിനെ ആക്രമിച്ചത്. സംഭവത്തിനു ശേഷം കോഴിക്കോട് തിരുവമ്പാടിയിൽ ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് വലയിലാക്കിയത്.
പ്രതിയെ പിടികൂടിയ സംഘത്തിൽ വടക്കേക്കാട് സ്റ്റേഷൻ ഹൗസ് ഓഫീസർ എം.കെ. രമേശ്, സബ് ഇൻസ്പെക്ടർമാരായ ഗോപിനാഥൻ, രാജൻ, സിവിൽ പോലീസ് ഓഫീസർമാരായ റോഷൻ, ഡിക്സൺ, പ്രതീഷ് എന്നിവർ ഉൾപ്പെട്ടിരുന്നു. സംഭവത്തിൽ നേരത്തെ ക്വട്ടേഷൻ നൽകിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കി.