മ്ലാവിനെ വേട്ടയാടി കറി വച്ച് കഴിച്ചു; ഒളിവിലായിരുന്ന 50കാരൻ അറസ്റ്റിൽ; പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതി

Update: 2024-10-21 14:09 GMT

തൃശൂർ: മ്ലാവിനെ വേട്ടയാടി കറി വച്ച് കഴിച്ച സംഭവത്തിൽ പിടിയിലായത് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി. കുറ്റിച്ചിറ സ്വദേശി ഡേവീസിനെയാണ് (50) വെള്ളിക്കുളങ്ങര ഫോറസ്റ്റ് റേഞ്ച് മുപ്ലിയം ഫോറസ്റ്റ് അധികൃതർ പിടികൂടിയത്. ചാലക്കുടി പോട്ടയിലെ വീട്ടിൽ നിന്നും മ്ലാവിറച്ചി പിടികൂടിയ സംഭവത്തിൽ പ്രതി ഒളിവിലായിരുന്നു. കേസിൽ പ്രതികളായ രണ്ട് പേരെ നേരത്തെ പിടികൂടിയിരുന്നു. ആന കൊമ്പ് മോഷണം, സ്വർണ്ണ കവർച്ച, വധശ്രമം തുടങ്ങിയ കേസുകളിലും പ്രതിയാണ് ഇയാൾ.

2019 മെയ് മാസത്തിൽ മോസ്കോ നഗർ സ്വദേശി കായംകുളം വീട്ടിൽ നിഷാദിനെ കൊല്ലാൻ ശ്രമിച്ച കേസിലും പ്രതിയാണ് പിടിയിലായ ഡേവിസ്. ഇയാൾ മാരകായുധങ്ങൾ ഉപയോഗിച്ച് നിഷാദിന്റെ ഇരുകാലുകളും കൈയ്യും തല്ലിയൊടിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.

പ്രതിക്കെതിരെ വെള്ളികുളങ്ങര, എറണാകുളം സെൻട്രൽ, തൃശ്ശൂർ ഈസ്റ്റ്, അതിരപ്പിള്ളി സ്റ്റേഷനുകളിലായി 13 ഓളം ക്രിമിനൽ കേസുകളുണ്ട്. മുത്തങ്ങ റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും പരിയാരം റേഞ്ച് ഫോറസ്റ്റ് സ്റ്റേഷനിലും ആന കൊമ്പ് മോഷണം, ചന്ദനമോഷണം തുടങ്ങിയ കേസുകളും ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Tags:    

Similar News