മദ്യലഹരിയിൽ ബാർ ജീവനക്കാരനെ ക്രൂരമായി മർദ്ദിച്ചു; മുൻ ജീവനക്കാരനടക്കം നാലുപേർ പിടിയിൽ

Update: 2026-01-03 14:26 GMT

തൃശൂർ: തൃശൂരിലെ തിരുവില്വാമലയിൽ ബാർ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ മുൻ ജീവനക്കാരനടക്കം നാലുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാറിലെ മുൻ ജീവനക്കാരനായ ഗിരീഷ്, തിരുവില്വാമല സ്വദേശികളായ റിൻ്റോ, എബിൻ, രഞ്ജിത്ത് എന്നിവരെയാണ് പഴയന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തത്. തിരുവില്വാമല റോയൽ ബാറിലെ ജീവനക്കാരനായ സുബ്രഹ്മണ്യനാണ് മർദനമേറ്റത്. ഇയാളുടെ താടിയെല്ലിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

യാതൊരു പ്രകോപനവുമില്ലാതെയാണ് തന്നെ മർദിച്ചതെന്ന് സുബ്രഹ്മണ്യൻ പോലീസിന് മൊഴി നൽകി. ബാറിൽനിന്ന് മദ്യപിച്ചിറങ്ങിയ ഗിരീഷ് പിന്നീട് സുഹൃത്തുക്കളോടൊപ്പം വീണ്ടുമെത്തി സുബ്രഹ്മണ്യനെ റോഡിലേക്ക് വലിച്ചിഴച്ച് മർദിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാരും നാട്ടുകാരും തടയാൻ ശ്രമിച്ചെങ്കിലും മർദനം തുടർന്നുവെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ദൃശ്യങ്ങളിൽ സുബ്രഹ്മണ്യന്റെ മുഖത്ത് പലതവണ അടിക്കുന്നതും നിലത്തുവീഴുന്നതും കാണാം.

അടിയേറ്റ് അവശനിലയിലായ സുബ്രഹ്മണ്യനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഗിരീഷിനെ ചില വിഷയങ്ങളുടെ പേരിൽ ബാറിൽ നിന്ന് പിരിച്ചുവിട്ടിരുന്നെങ്കിലും, താനുമായി വ്യക്തിപരമായ യാതൊരു പ്രശ്നങ്ങളുമുണ്ടായിരുന്നില്ലെന്ന് സുബ്രഹ്മണ്യൻ പറയുന്നു. ഗുരുതരമായി പരിക്കേറ്റ സുബ്രഹ്മണ്യൻ ചികിത്സയിൽ തുടരുകയാണ്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Similar News