പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു; വാടാനപ്പള്ളിക്കാരൻ അമർ തേജസിന് 47 വർഷം കഠിനതടവ്

Update: 2026-02-05 04:58 GMT

തൃശൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയെ പ്രണയം നടിച്ച് പലതവണ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 26 വയസ്സുകാരന് ശിക്ഷ വിധിച്ച് കോടതി. 47 വർഷം കഠിനതടവും 1,40,000 രൂപ പിഴയുമാണ് ചാവക്കാട് അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. വാടാനപ്പള്ളി നടുവിൽക്കര പൂശാരി അമ്പലത്തിനടുത്ത് പണിക്കശ്ശേരി അമർ തേജസ് (26) നെയാണ് കോടതി ശിക്ഷിച്ചത്.

പിഴത്തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു. പിഴ അടയ്ക്കാത്ത പക്ഷം 14 മാസം കൂടി അധിക തടവ് അനുഭവിക്കണമെന്നും വിധിയിൽ പറയുന്നു. 2021 ഓഗസ്റ്റ് മുതൽ 2023 സെപ്റ്റംബർ വരെയുള്ള കാലയളവിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്.

വാടാനപ്പള്ളി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രോസിക്യൂഷൻ 20 സാക്ഷികളെ വിസ്തരിക്കുകയും 30 ഓളം രേഖകളും മറ്റ് തെളിവുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സിജു മുട്ടത്ത്, അഡ്വ. നിഷ സി. എന്നിവരാണ് ഹാജരായത്. ലെയ്‌സൺ ഓഫീസറും സീനിയർ സി.പി.ഒയുമായ സിന്ധു എം.ആർ. കോടതിയിൽ പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.

Tags:    

Similar News