സ്കോർപ്പിയോയിൽ എത്തിയ സംഘം പായസം ചോദിച്ചു; തീർന്നുപോയെന്ന് കടയുടമ; പായസക്കട കാറിടിച്ച് തകർത്തു; കാർ നെല്ലനാടുകാരൻ രാഹുലിന്റെ ഉടമസ്ഥതയിലുള്ളത്; അന്വേഷണം ആരംഭിച്ച് പോലീസ്
തിരുവനന്തപുരം: പോത്തൻകോട് പാഴ്സൽ നൽകാത്തതിന്റെ പേരിൽ വാഹനം ഇടിച്ചു കയറ്റി പായസക്കട തകർത്തെന്ന പരാതിയിൽ അന്വേഷണം ആരംഭിച്ച് പോലീസ്. കാര്യവട്ടം സ്വദേശി റസീനയുടെ പോത്തൻകോട് റോഡരികിലുള്ള പായസക്കടയാണ് കാറിടിച്ച് തകർത്തത്. സംഭവത്തിൽ കാറിന്റെ നമ്പർ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. പോത്തൻകോട് ഫാർമേഴ്സ് ബാങ്കിന് സമീപം റോഡ് സൈഡില്‍ പായസ കച്ചവടം നടത്തിവന്ന കിയോസ്കിലാണ് കാറ് ഇടിച്ചു കയറ്റിയത്. ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് സംഭവം നടന്നത്.
പായസക്കട തകർത്തതിനുശേഷം കാർ നിർത്താതെ പോയെന്നാണ് പരാതി. വെള്ള സ്കോർപ്പിയോയിലെത്തിയ രണ്ടുപേരാണ് പായസത്തിൻ്റെ പാഴ്സൽ ചോദിച്ചത്. പാഴ്സൽ തീർന്നുപോയെന്ന് അറിയിച്ചതോടെ, ഇവർ വാഹനമെടുത്ത് കിയോസ്കിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു. കടയിലുണ്ടായിരുന്ന റസീനയുടെ മകൻ യാസീൻ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
കട തകർക്കുകയും ജീവനക്കാരനെ ഭീഷണിപ്പെടുത്തുകയും ചെയ്ത ശേഷം അക്രമികൾ നിർത്താതെ വാഹനം ഓടിച്ച് രക്ഷപ്പെട്ടു. തുടർന്ന് റസീന പോത്തൻകോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. വാഹന നമ്പർ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു. വെഞ്ഞാറമൂട് നെല്ലനാട് സ്വദേശി രാഹുലിന്റെ ഉടമസ്ഥതയിലുള്ളതാണ് വാഹനം.