പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ടെടുത്തു; കൊട്ടാരക്കരയിൽ ട്രെയിനിന് അടിയിൽപെട്ട് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം; അപകടം മകളെ യാത്രയാക്കാനായി സ്റ്റേഷനിലെത്തിയപ്പോൾ
കൊട്ടാരക്കര: മകളെ നഴ്സിങ് പഠനത്തിനായി യാത്രയാക്കാനെത്തിയ വീട്ടമ്മ ട്രെയിൻ അടിയിൽപെട്ട് മരിച്ചു. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തെൻ വീട്ടിൽ മിനി (42) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിലാണ് ദാരുണ സംഭവമുണ്ടായത്.
സേലത്ത് രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിനിയായ മകൾ നിമിഷയെ വേളാങ്കണ്ണി ട്രെയിനിൽ കോളജിലേക്ക് യാത്ര അയയ്ക്കാനാണ് ഭർത്താവ് ഷിബുവിനൊപ്പം മിനി റെയിൽവേ സ്റ്റേഷനിൽ എത്തിയത്. മകളുടെ ബാഗുകളും മറ്റും ട്രെയിനിലെ സീറ്റിനടുത്ത് വെക്കുന്നതിനായി മിനി ട്രെയിനിനുള്ളിലേക്ക് കയറിയിരുന്നു.
ബാഗ് വെച്ച ശേഷം പുറത്തിറങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് ട്രെയിൻ മുന്നോട്ടെടുത്തത്. ട്രെയിനിൽ നിന്ന് പുറത്തിറങ്ങാനായി വാതിൽപടിയിൽ നിന്ന് പ്ലാറ്റഫോമിലേക്ക് ചാടിയപ്പോൾ ട്രെയിനിന് അടിയിൽപ്പെടുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ മിനിയെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.