ഉത്സവസ്ഥലത്ത് പോലീസിനെ മര്‍ദിച്ച കേസിലെ പ്രതിക്കായി സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ രാത്രിസമയത്ത് പരിശോധന; വീട്ടമ്മയുടെ പരാതിയില്‍ അടൂര്‍ എസ്.ഐക്ക് മാറ്റം

അടൂര്‍ എസ്.ഐക്ക് മാറ്റം

Update: 2025-06-05 15:53 GMT

അടൂര്‍: ഉത്സവസ്ഥലത്ത് പോലീസിനെ മര്‍ദിച്ച കേസിലെ പ്രതിക്കായി സ്ത്രീകള്‍ മാത്രമുള്ള വീട്ടില്‍ രാത്രി സമയത്ത് പരിശോധന നടത്തിയെന്ന പരാതിയില്‍ എസ്ഐയ്ക്ക് സ്ഥലംമാറ്റം. അടൂര്‍ എസ്ഐ അനൂപ് ചന്ദ്രനെയാണ് ജില്ലാ പോലീസ് മേധാവി ജില്ലാ ആസ്ഥാനത്ത് കണ്‍ട്രോള്‍ റൂമിലേക്ക് സ്ഥലം മാറ്റിയത്. കരുവാറ്റ മേരീഭവനില്‍ ജോമോന്റെ ഭാര്യ ഐനസാണ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കിയത്.

വീട്ടില്‍ താനും രണ്ട് പെണ്‍മക്കളും ഉള്ള സമയത്താണ് എസ്ഐയും ഏഴ് പോലീസുകാരും എത്തിയത്. ജോമോന്‍ വീട്ടില്‍ ഇല്ലാത്തതിനാല്‍ തന്നെ ഭീഷണിപ്പെടുത്തിയതായും ഇതു മാനസിക വിഷമമുണ്ടാക്കിയതായും ഐനസ് പാരാതിയില്‍ പറയുന്നു.

മെയ് ഒന്‍പതിന് കരുവാറ്റ ക്ഷേത്രത്തിലെ ഉത്സവത്തിന് സംഘര്‍ഷമുണ്ടാക്കി എന്നതിന് ജോമോനെതിരെ പോലീസ് ജാമ്യമില്ലാ കേസെടുത്തിരുന്നു. ഈ കേസില്‍ പോലീസ് അകാരണമായി ജോമോനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും കള്ളക്കേസാണ് എടുത്തതെന്നുമാണ് ഐനസ് പറയുന്നത്. കൂടാതെ ജോമോന്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചതോടെയാണ് ചൊവ്വാഴ്ച രാത്രി ജോമോനെ കസ്റ്റഡിയില്‍ എടുക്കാന്‍ പോലിസ് വീട്ടിലെത്തിയതെന്നും ഐനസ് ആരോപിക്കുന്നു.

എന്നാല്‍ ഉത്സവ സ്ഥലത്ത് തര്‍ക്കത്തിനിടയില്‍ ജോമോന്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസിനെ മര്‍ദ്ദിച്ചതിനാണ് കേസെടുത്തതെന്നാണ് അടൂര്‍ പോലീസ് പറയുന്നത്.

Tags:    

Similar News