ഈ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഉണ്ടല്ലോ പിന്നെ നിങ്ങളുടെ തലവര മാറും; എല്ലാം വിശ്വസിപ്പിക്കുന്ന രീതിയിൽ സംസാരിച്ച് വീഴ്ത്തും; നിമിഷങ്ങൾക്കുള്ളിൽ അക്കൗണ്ട് കാലി; കേസിൽ ഒരാൾ കൂടി പിടിയിൽ
ആലപ്പുഴ: ഓൺലൈൻ ഷെയർ ട്രേഡിങിന്റെ മറവിൽ ആലപ്പുഴ സ്വദേശിയിൽ നിന്ന് 25.5 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. തമിഴ്‌നാട് കാഞ്ചീപുരം ഇഞ്ചമ്പാക്കം സ്വദേശി സത്യനാരായണൻ (60) ആണ് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ റിമാൻഡിലായത്. ഈ കേസിൽ മലപ്പുറം കൊണ്ടോട്ടി സ്വദേശി മുഷ്താഖ് ബക്കീറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
തട്ടിപ്പുകാർ പരാതിക്കാരനെ സോഷ്യൽ മീഡിയ വഴി ബന്ധപ്പെട്ട്, ഫോണിൽ വ്യാജ ഷെയർ ട്രേഡിങ് ആപ്ലിക്കേഷൻ ഇൻസ്റ്റാൾ ചെയ്യിപ്പിക്കുകയായിരുന്നു. ഇതിലൂടെ പ്രതികൾ നിർദ്ദേശിച്ച ബാങ്ക് അക്കൗണ്ടുകളിലേക്ക് പണം അയപ്പിക്കുകയായിരുന്നു. രണ്ടു മാസത്തിനുള്ളിൽ 25.5 ലക്ഷം രൂപയാണ് പരാതിക്കാരന് നഷ്ടമായത്. പണം വ്യാജ ആപ്പിൽ കാണിക്കാതെ വന്നപ്പോൾ, കൂടുതൽ തുക അയച്ചാൽ ഇരട്ടിയായി തിരികെ നൽകാമെന്ന് പറഞ്ഞതോടെയാണ് തട്ടിപ്പ് മനസ്സിലായത്.
നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ സൈബർ ക്രൈം പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ നടത്തിയ അന്വേഷണമാണ് പ്രതികളെ വലയിലാക്കിയത്. അന്വേഷണത്തിൽ കണ്ടെത്തിയ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് രഞ്ജിത് കൃഷ്ണന്റെ ഉത്തരവിലൂടെ ഇതുവരെ 11 ലക്ഷത്തോളം രൂപ പരാതിക്കാരന് തിരികെ ലഭിച്ചു. മറ്റ് അക്കൗണ്ടുകളിൽ മരവിപ്പിച്ച തുക തിരികെ ലഭിക്കാനുള്ള കോടതി നടപടികൾ പുരോഗമിക്കുകയാണ്.
അറസ്റ്റിലായ സത്യനാരായണൻ തന്റെ പേരിൽപ്പെട്ട ബാങ്ക് അക്കൗണ്ടുകളിലേക്ക് പരാതിക്കാരന്റെ പണം കൈപ്പറ്റിയതായി കണ്ടെത്തി. മറ്റൊരു കേസിൽ ചെന്നൈ സെൻട്രൽ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് തമിഴ്‌നാട് പുഴൽ സെൻട്രൽ ജയിലിൽ റിമാൻഡിലായിരുന്ന പ്രതിയെ പ്രൊഡക്ഷൻ വാറന്റ് മുഖേനയാണ് കോടതിയിൽ ഹാജരാക്കിയത്. ഇയാൾക്കെതിരെ വിവിധ സംസ്ഥാനങ്ങളിലായി 23 പരാതികളും നിലവിലുണ്ട്.