ബാർ അടച്ച ശേഷം മദ്യം നൽകാത്തതിൽ വിരോധം; ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാർ ജീവനക്കാരെ വഴിയിൽ തടഞ്ഞുനിർത്തി; കമ്പിവടിയും, വടിവാളും കൊണ്ട് ആക്രമിച്ചു; നാല് പേർ പിടിയിൽ
മാവേലിക്കര: ബാർ അടച്ചതിന് ശേഷം മദ്യം നൽകാത്തതിൻ്റെ വിരോധത്തിൽ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ബാർ ജീവനക്കാരെ ക്രൂരമായി മർദിച്ച കേസിൽ നാലുപേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി 12.15 ഓടെയാണ് സംഭവം. ഓലകെട്ടിയമ്പലത്തെ ബാറിലെ ജീവനക്കാരാണ് ആക്രമണത്തിന് ഇരയായത്.
കായംകുളം മേനാമ്പള്ളി അജേഷ് ഭവനത്തിൽ അജിൻ, മേനാമ്പള്ളി കൊട്ടാരത്തിൽ വീട്ടിൽ അജയ് ഹരീഷ്, കൊല്ലം തിരുമുല്ലവാരം കവയത്ത് തെക്കതിൽ ശ്രീലാൽ, ഭരണിക്കാവ് പള്ളിക്കൽ നടുവിലെമുറി പുത്തൻപുരകിഴക്കതിൽ ശ്രീനി എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് ബൈക്കുകളിലെത്തിയ പ്രതികൾ, ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ജീവനക്കാരെ വഴിയിൽ തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കമ്പിവടികൊണ്ടും വടിവാൾ കൊണ്ടും അവരെ ആക്രമിക്കുകയായിരുന്നു. മദ്യം ലഭിക്കാത്തതിലുണ്ടായ വിരോധമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.
കുറത്തികാട് ഇൻസ്‌പെക്ടർ പി. കെ. മോഹിത്, സബ് ഇൻസ്‌പെക്ടർ വി. ഉദയകുമാർ, എഎസ്‌ഐ രാജേഷ്, സിപിഒ സതീഷ് കുമാർ, വിൻജിത്ത്, ഷിതിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.