മുള്ളന്‍പന്നിയെ കൊന്ന കേസില്‍ വെള്ളനാട് ശശിക്ക് ജാമ്യം; ജാമ്യം അനുവദിച്ചത് നെടുമങ്ങാട് മജിസ്‌ട്രേറ്റ് കോടതി; മുള്ളന്‍പന്നിയെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റം

വെള്ളനാട് ശശിക്ക് ജാമ്യം

Update: 2026-03-27 13:02 GMT

തിരുവനന്തപുരം: മുള്ളന്‍പന്നിയെ കൊന്ന കേസില്‍ വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റും സി.പി.എം. നേതാവുമായ വെള്ളനാട് ശശിക്ക് ജാമ്യം ലഭിച്ചു. നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തി കീഴടങ്ങിയതിന് പിന്നാലെയാണ് കോടതിയുടെ ഈ നടപടി. നേരത്തെ, വെള്ളനാട് ശശിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയിരുന്നു.

കഴിഞ്ഞ മാസം 28-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. വെള്ളനാട് പഞ്ചായത്തിലെ ഒരു വീട്ടില്‍ മുള്ളന്‍പന്നി കയറിയതിനെ തുടര്‍ന്ന്, വീട്ടുകാരും പരിസരവാസികളും വനംവകുപ്പിനെ വിവരമറിയിച്ച് കാത്തിരിക്കുകയായിരുന്നു. എന്നാല്‍, സംഭവസ്ഥലത്തെത്തിയ വെള്ളനാട് ശശി മരപ്പട്ടിക ഉപയോഗിച്ച് മുള്ളന്‍പന്നിയുടെ തലക്കടിച്ച് കൊല്ലുകയായിരുന്നു. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

വന്യജീവി സംരക്ഷണ നിയമപ്രകാരം ഷെഡ്യൂള്‍ ഒന്നില്‍ ഉള്‍പ്പെടുന്ന ജീവിയാണ് മുള്ളന്‍പന്നി. ഇതിനെ കൊല്ലുന്നത് ഏഴ് വര്‍ഷം വരെ തടവും 25,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കേസില്‍ വനംവകുപ്പ് വെള്ളനാട് ശശിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന ആരോപണവും ഉയര്‍ന്നിരുന്നു. വനംവകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങുകളില്‍ പങ്കെടുത്തിരുന്നതും വലിയ ചര്‍ച്ചയായിരുന്നു. ജാമ്യം ലഭിച്ചതോടെ കേസിലെ തുടര്‍നടപടികളില്‍ ഇത് നിര്‍ണായകമായ വഴിത്തിരിവാണ്.

Tags:    

Similar News