മോഷ്ടാക്കള്‍ കയറി മദ്യം മോഷ്ടിച്ചതിന്റെ മറവില്‍ ബീവറേജസില്‍ മദ്യകുപ്പികളില്‍ തിരിമറി: രണ്ട് ബീവറേജ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

രണ്ട് ബീവറേജ് ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍

Update: 2025-06-08 11:24 GMT

തൊണ്ടര്‍നാട്: ബീവറേജില്‍ മോഷ്ടാക്കള്‍ കയറി മദ്യം മോഷ്ടിച്ചതിന്റെ മറവില്‍ കൂടുതല്‍ മദ്യക്കുപ്പികള്‍ കളവ് പോയതായി കാണിച്ച് പോലീസില്‍ പരാതി നല്‍കുകയും ബിവറേജില്‍ മദ്യക്കുപ്പികളില്‍ തിരിമറി നടത്തുകയും ചെയ്ത രണ്ട് ജീവനക്കാരെ സസ്പെന്റ് ചെയ്തു. ഷോപ്പ് ഇന്‍ ചാര്‍ജ് എം പി ഹരീഷ് കുമാര്‍, ഓഡിറ്റ് മാനേജര്‍ കെ ടി ബിജു എന്നിവരെയാണ് ബിവറേജ് എംഡി ഹര്‍ഷിത അട്ടലൂരി അന്വേഷണം വിധേയമായി സസ്‌പെന്‍ഡ ചെയ്തത്.

ജനുവരി ഒമ്പതിനായിരുന്നു തൊണ്ടര്‍നാട് ബിവറേജില്‍ മോഷണം നടന്നത്. 92,000ത്തോളം രൂപയുടെ മദ്യം മോഷണം പോയെന്നാണ് ഹരീഷ് അന്നേ ദിവസം പൊലീസില്‍ പരാതി നല്‍കിയത്. പ്രതികളെ പിടി കൂടിയപ്പോള്‍ നാലു കുപ്പി മദ്യം മാത്രമാണ് മോഷണം പോയിരുന്നതെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. ബാക്കി മദ്യം ജീവനക്കാരിലാരോ പൂഴ്ത്തിയതായി സൂചനയുണ്ടായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തില്‍ ബെവ് കോ റീജിയണല്‍ മാനേജര്‍ അന്വേഷണം നടത്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ വിധേയമായി ഇരുവരേയും സസ്പെന്റ് ചെയ്തത്. മോഷ്ടാവ് പിടിക്കപ്പെടില്ലെന്ന വിശ്വാസത്തില്‍ മദ്യക്കുപ്പികളുടെ എണ്ണം മനപൂര്‍വ്വം കുറച്ച് കാണിച്ച് ആ മദ്യം മോഷ്ടിക്കപ്പെട്ടതായി വരുത്തിയാണ് ഹരീഷ് തട്ടിപ്പിന് ശ്രമിച്ചത്.

മോഷ്ടാവ് പിടിക്കപ്പെട്ടപ്പോള്‍ ഹരീഷ് തന്ത്രപൂര്‍വ്വം കുപ്പികള്‍ തിരികെ വെക്കുകയും ചിലത് വില്‍പ്പന നടത്തിയതായി കാണിച്ച് സ്വന്തം അക്കൗണ്ട് വഴി പണം അടക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഓഡിറ്റ് മാനേജരായ ബിജു നടത്തിയ പരിശോധനയില്‍ രേഖകളില്‍ ക്രമക്കേട് നടത്തുകയും കൃത്യനിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തുകയും ചെയ്തതായും കണ്ടെത്തി. ഇതോടെയാണ് ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തത്.

Tags:    

Similar News