ആലപ്പുഴ ജില്ലയിലെ പക്ഷിപ്പനി ഭീതി; ഇനി മുതൽ കോഴിയിറച്ചിയും താറാവ് ഇറച്ചിയും പേടിക്കാതെ കഴിക്കാം; നിയന്ത്രണങ്ങൾ പൂർണമായും പിൻവലിച്ച് അധികൃതർ
ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ പക്ഷിപ്പനി ഭീതിയെത്തുടർന്ന് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പൂർണമായി പിൻവലിച്ചു. ഇതോടെ ഹോട്ടലുകളിൽ ചിക്കൻ വിഭവങ്ങൾ ലഭ്യമാവുകയും കോഴി, താറാവ്, കാട എന്നിവയുടെ മാംസവും മുട്ടയും വിൽക്കുന്നതിനുള്ള അനുമതി പുനഃസ്ഥാപിക്കുകയും ചെയ്തു.
രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളിൽ അണുനശീകരണം പൂർത്തിയാക്കിയതായും ജില്ലയിൽ പുതുതായി പക്ഷിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അധികൃതർ അറിയിച്ചു. സംശയകരമായ മൂന്ന് സാമ്പിളുകൾ ഭോപ്പാലിലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
ആലപ്പുഴ ജില്ലയിലെ 32 പഞ്ചായത്തുകളിലും ആലപ്പുഴ, ഹരിപ്പാട് നഗരസഭകളിലുമായിരുന്നു നേരത്തെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്.എസ്.എസ്.എ.ഐ) ഹോട്ടലുകൾ അടച്ചിടാൻ നിർദേശം നൽകുകയും കോഴി, താറാവ് എന്നിവയുടെ മാംസം വിൽക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തുകയും ചെയ്തിരുന്നു. ഭക്ഷ്യവകുപ്പിന്റെ ഈ നടപടിക്കെതിരെ ഹോട്ടൽ ഉടമകൾ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.