കോൺവെന്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയതും വാക്കേറ്റം; തർക്കത്തിനൊടുവിൽ ചേരി തിരിഞ്ഞ് അടി; തെരഞ്ഞെടുപ്പ് ദിവസത്തെ സംഘർഷത്തിൽ കോൺഗ്രെസുകാർക്കെതിരെ കേസ്
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ദിവസം കരുംകുളം പുതിയതുറയിൽ കോൺഗ്രസ്-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസ് കേസെടുത്തു. കോൺഗ്രസ് നേതാക്കളായ പുഷ്പം സൈമൺ, പുഷ്പം വിൻസന്റ്, സച്ചിൻ സൈമൺ എന്നിവർക്കെതിരെയാണ് കാഞ്ഞിരംകുളം പോലീസ് കേസെടുത്തത്.
രാവിലെ 11 മണിയോടെ കോൺവെന്റിലെ കന്യാസ്ത്രീകൾ വോട്ട് ചെയ്യാനെത്തിയപ്പോൾ ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത്. ഇത് ചോദ്യം ചെയ്യാനെത്തിയ സിപിഎം കോവളം ഏരിയാ സെക്രട്ടറി അഡ്വ. എസ്. അജിത്തിനെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെ സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കവിയും ലോക്കൽ കമ്മിറ്റി അംഗവുമായ വിനോദ് വൈശാഖി, മകൻ നിരഞ്ജൻ തുടങ്ങിയവർക്ക് മർദ്ദനമേറ്റു.
പരിക്കേറ്റ വിനോദ് വൈശാഖിയും മകനും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോൺഗ്രസ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പോലീസ് കേസെടുത്തത്.