കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കുന്നത്; കപ്പല്‍ ഇന്ധനം പുറത്തെടുക്കും വരെ 20 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല; മത്സ്യത്തൊഴിലാളികള്‍ക്ക് ആറ് കിലോ അരിയും, ഒരു കുടുംബത്തിന് 1000 രൂപ വീതവും നല്‍കുമെന്ന് മുഖ്യമന്ത്രി

കപ്പല്‍ അപകടം വലിയ ആശങ്ക ഉണ്ടാക്കുന്നത്

Update: 2025-05-29 13:33 GMT

തിരുവനന്തപുരം: കൊച്ചി തീരത്തുണ്ടായ കപ്പല്‍ അപകടം വലിയ ആശങ്കയുണ്ടാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്ത് സംസ്ഥാന സെക്രട്ടേറിയേറ്റിലെ മീഡിയ റൂമില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'100ഓളം കണ്ടെയ്‌നറുകള്‍ കടലില്‍ വീണു എന്നാണ് അനുമാനം. ആകെ ഉണ്ടായ 643 കണ്ടെയ്‌നറുകളില്‍ 73 എണ്ണം ശൂന്യമായിരുന്നു. 54 കണ്ടെയ്‌നറുകള്‍ തീരത്തടിഞ്ഞു. പ്ലാസ്റ്റിക് നീക്കം ചെയ്യാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിച്ചു. വളണ്ടിയര്‍മാരെ പെല്ലറ്റ് അടിഞ്ഞ സ്ഥലങ്ങളില്‍ വിനിയോഗിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഓരോ കുടുംബത്തിനും 1000 രൂപ വീതാവും ആറ് കിലോ വീതം അരിയും നല്‍കും. പരിസ്ഥിതി, തൊഴില്‍, ടൂറിസം നഷ്ടങ്ങള്‍ കണക്കാക്കാനും കപ്പല്‍ മാറ്റാനും എംഎസ്സി കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തിയെന്നും മുഖ്യമന്ത്രി അറിയിച്ചു.

'കപ്പല്‍ കണ്ടെത്താന്‍ സോനാര്‍ സര്‍വേ ആരംഭിക്കും. കപ്പലിന്റെ സ്ഥലം മനസ്സിലാക്കിയാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ മത്സ്യബന്ധനത്തിന് അനുമതി നല്‍കും. കടലില്‍ നിന്ന് എന്തെങ്കിലും സാധനങ്ങള്‍ ലഭിച്ചാല്‍ അത് ബോട്ടില്‍ കയറ്റരുത്. അധികൃതരെ അറിയിക്കണം. കണ്ടെത്തുന്ന എല്ലാ സാധനങ്ങളും കസ്റ്റംസിന് കൈമാറും. മത്സ്യം ഉപയോഗിക്കാതിരിക്കാനുള്ള സാഹചര്യം ഇല്ല. കപ്പല്‍ ഇന്ധനം പുറത്തെടുക്കും വരെ 20 നോട്ടിക്കല്‍ മൈല്‍ ദൂരം മത്സ്യബന്ധനം പാടില്ല. ജൂണ്‍ മൂന്നിന് കപ്പലിലെ ഇന്ധന അറ വിദഗ്ധര്‍ പുറത്തെടുക്കും'-മുഖ്യമന്ത്രി പറഞ്ഞു.

Tags:    

Similar News