ബസിന് പെയിന്റ് അടിച്ചതിന്റെ ബാക്കി കാശ് കൊടുത്തില്ല; മല്ലപ്പളളിയില്‍ യാത്രാബസില്‍ ഡ്രൈവറുടെ കഴുത്തില്‍ വടിവാള്‍ വച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍; നാലാമനായി തെരച്ചില്‍

യാത്രാബസില്‍ ഡ്രൈവറുടെ കഴുത്തില്‍ വടിവാള്‍ വച്ച കേസില്‍ മൂന്നു പേര്‍ പിടിയില്‍

Update: 2025-05-13 14:38 GMT

മല്ലപ്പള്ളി: മല്ലപ്പള്ളി തിരുവല്ല റൂട്ടില്‍ സര്‍വീസ് നടത്തുന്ന തിരുവമ്പാടി ബസിന്റെ ഡ്രൈവര്‍ കുറ്റപ്പുഴ സ്വദേശി വി കെ കലേഷി (35) നെ ബസില്‍ കയറി അസഭ്യം പറയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി കഴുത്തിനു നേരെ വടിവാള്‍ വീശുകയും ചെയ്ത സംഭവത്തില്‍ മൂന്ന് പ്രതികളെ കീഴ്വായ്പ്പൂര്‍ പോലീസ് ഉടനടി പിടികൂടി.

കോട്ടയം മാടപ്പള്ളി മാമൂട് ഇടപ്പള്ളി ഭാഗം വട്ടമാക്കല്‍ വീട്ടില്‍ വി കെ ജയകുമാര്‍ (46), തമിഴ്നാട് തിരുനെല്‍വേലി അഴകിയപാണ്ടിപുരം സുബയ്യാപുരം തേവര്‍കുളം നോര്‍ത്ത് 1/77 വീട്ടില്‍ നിന്നും കല്ലുപ്പാറ ചെങ്ങരൂര്‍ കടുവാക്കുഴി പുത്തന്‍പുരയ്ക്കല്‍ വീട്ടില്‍ വാടകയ്ക്ക് താമസം പി ഉദയരാജ് (29), കോന്നി ഇളപ്പുപാറ പുത്തന്‍ തറയില്‍ വീട്ടില്‍ നിന്നും ആനിക്കാട് നടുകെപ്പടി ആലക്കുളത്തില്‍ വീട്ടില്‍ ജോബിന്‍ രാജന്‍ (24) എന്നിവരാണ് അറസ്റ്റിലായത്. തിരുവല്ലയില്‍ നിന്നും മല്ലപ്പള്ളിയിലേക്ക് വന്ന തിരുവമ്പാടി എന്ന് പേരുള്ള സ്വകാര്യ ബസ് കടുവാക്കുഴിയില്‍ തടഞ്ഞു നിര്‍ത്തിയ ശേഷമായിരുന്നു ആക്രമണം.

തിങ്കള്‍ വൈകിട്ട് നാലിന് ജയകുമാറിന്റെ ഉടമസ്ഥതയിലുള്ള കടുവാക്കുഴിയിലെ വര്‍ക്ഷോപ്പിന് മുന്നിലാണ് സംഭവം.ഇയാളാണ് ബസ് തടഞ്ഞിട്ടത്, ഈസമയം മറ്റ് പ്രതികള്‍ പിന്‍വാതിലിലൂടെ ബസിനുള്ളില്‍ കടന്ന് കണ്ടക്ടറെ ആദ്യം ഭീഷണിപ്പെടുത്തി. തുടര്‍ന്ന്, ഉദയരാജ് ഡ്രൈവറുടെ കാബിനുള്ളില്‍ കയറി കയ്യിലിരുന്ന രണ്ടടിയോളം നീളമുള്ളതും ഇരുതലമൂര്‍ച്ചയുള്ളതുമായ വടിവാള്‍ കഴുത്തിനു നേരേ വെട്ടാന്‍ വീശുകയായിരുന്നു. ഒഴിഞ്ഞുമാറിയതിനാല്‍ കഴുത്തില്‍ കൊണ്ടില്ല. പ്രതികള്‍ ബസിനുള്ളില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഭീഷണി മുഴക്കുകയും ചെയ്തു.

വര്‍ക്ക്ഷോപ്പില്‍ ബസിന്റെ പെയിന്റിങ് ചെയ്തതിന്റെ കൂലി നല്‍കിയില്ല എന്നതാണ് മുഖ്യവിരോധ കാരണമെന്ന് പോലീസിന്റെ അന്വേഷണത്തില്‍ വ്യക്തമായി. സംഭവം അറിഞ്ഞ പോലീസ് ഉടനെ സ്ഥലത്തെത്തി മൂന്നു പേരെ കസ്റ്റഡിയില്‍ എടുത്തു. കലേഷിന്റെ പരാതി പ്രകാരം ആയുധ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകള്‍ ഉള്‍പ്പെടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. എസ് സി പി ഓ ഷമീര്‍ മൊഴി രേഖപ്പെടുത്തി, എസ് ഐ എസ് സതീഷ് ശേഖര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. കീഴ്വായ്പൂര്‍ എസ് എച്ച് ഓയുടെ ചുമതല വഹിച്ചു വരുന്ന കോയിപ്പുറം പോലീസ് ഇന്‍സ്പെക്ടര്‍ ജി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ സാഹസികമായി പിടികൂടിയത്. പോലീസ് സംഘത്തില്‍ എസ് ഐ പി പി മനോജ് കുമാര്‍, എസ് സി പി ഓ മാരായ പി എച്ച് അന്‍സിം, ഷമീര്‍, ശരത് പ്രസാദ്, സിപിഓമാരായ വിഷ്ണു ദേവ്,, ദീപു, അമല്‍ മോഹന്‍, ഉണ്ണികൃഷ്ണന്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

മല്ലപ്പള്ളി തിരുവല്ല റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന രണ്ട് തിരുവമ്പാടി ബസുകളുടെ പെയിന്റിംഗ് ജോലികള്‍ ഉദയന്റെ വര്‍ക്ക്ഷോപ്പിലാണ് ചെയ്യുന്നത്. അവയിലൊന്നിന്റെ പെയിന്റിംഗ് നടത്തിയിട്ട് പണം നല്‍കാന്‍ താമസിക്കുന്നത് ആക്രമണത്തിന് പ്രധാന കാരണമായി. കൂടാതെ, ഈ റൂട്ടില്‍ സമയക്രമം സംബന്ധിച്ച ബസ് ജീവനക്കാര്‍ തമ്മിലുള്ള തര്‍ക്കവും നിലനില്‍ക്കുന്നതായും പറയപ്പെടുന്നു. നാലാം പ്രതിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജ്ജിതമാക്കി.

തിരുവമ്പാടി ബസുകാരുമായി റൂട്ട് സമയക്രമത്തില്‍ തര്‍ക്കമുള്ള ജാനകി ബസിന്റെ ജീവനക്കാരനായ രമേശന്‍ കാട്ടാമല എന്നയാളുടെ സുഹൃത്തുക്കളാണ് പ്രതികള്‍. ഇയാളുമായി കലേഷിനു തര്‍ക്കം നിലനിന്നിരുന്നു. ഇതില്‍ പ്രതികള്‍ക്ക് കലേഷിനോട് വിരോധമുണ്ടായിരുന്നതായി പോലീസ് അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. ജയകുമാറിന്റെ വര്‍ക് ഷോക്ഷോപ്പിന്റെ പിന്നിലെ കാടുപിടിച്ച ഭാഗത്ത് കിടന്ന തുരുമ്പുപിടിച്ച് ദ്രവിച്ച സീറ്റിനടിയില്‍ നിന്നും വടിവാള്‍ പോലീസ് കണ്ടെടുത്തു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Tags:    

Similar News