എട്ടു വയസുകാരിയെ ബലാല്‍സംഗം ചെയ്ത കേസ്; പ്രതിക്ക് 105 വര്‍ഷം കഠിന തടവും 2,85,000 രൂപ പിഴയും

പ്രതിക്ക് 105 വര്‍ഷം കഠിന തടവും 2,85,000 രൂപ പിഴയും

Update: 2025-05-31 15:38 GMT

പത്തനംതിട്ട: എട്ടുവയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത കേസില്‍ പ്രതിക്ക് 105 വര്‍ഷം കഠിന തടവും 2,85,000 രൂപ പിഴയും ശിക്ഷ വിധിച്ച് അഡിഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് ഒന്ന് കോടതി. കണ്ണൂര്‍ ഇരിവേശി കുനിയന്‍ പുഴ അരിക്കമല ചേക്കോട്ടു വീട്ടില്‍ കുട്ടായി എന്ന ഹിതേഷ് മാത്യു (30)ആണ് ശിക്ഷിക്കപ്പെട്ടത്. വെച്ചൂച്ചിറ പോലീസ് 2020 മേയ് 17 ന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് വിധി. ശിക്ഷ ഒരുമിച്ച് 20 വര്‍ഷം അനുഭവിച്ചാല്‍ മതിയാകും. പിഴത്തുക കുട്ടിക്ക് നല്‍കണം, അടച്ചില്ലെങ്കില്‍ പ്രതിയുടെ വസ്തുക്കളില്‍ നിന്നും കണ്ടുകെട്ടി കണ്ടെത്തി നല്‍കാനും വിധിയില്‍ പറയുന്നു.ജഡ്ജി ജി പി ജയകൃഷ്ണന്‍ ആണ് ശിക്ഷ വിധിച്ചത്.

2019 ജനുവരി ഒന്നിനും ഏപ്രില്‍ ഒന്നിനും ഇടയിലുള്ള കാലയളവില്‍ ഒരു ദിവസം രാത്രി പ്രതി കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. അന്നത്തെ വെച്ചൂച്ചിറ പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍. സുരേഷ് ആണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. ബലാല്‍സംഗത്തിനും പോക്സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരവും കുറ്റക്കാരനെന്ന് കണ്ടെത്തി കോടതി പ്രത്യേകം പ്രത്യേകം കാലയളവ് ശിക്ഷ വിധിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ ജെയ്സണ്‍ മാത്യൂസ്, സ്മിത പി ജോണ്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. എസ്.സി.പി.ഓ ആന്‍സി കോടതി നടപടികളില്‍ സഹായിയായി.


Tags:    

Similar News