ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവം: ഭര്‍ത്താവിന് ഇരട്ട ജീവപര്യന്തം കഠിന തടവും ഒമ്പത് ലക്ഷം രൂപ പിഴയും

ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന സംഭവം

Update: 2024-10-04 15:11 GMT

തിരുവനന്തപുരം: ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊന്ന കേസില്‍ പ്രതിയായ ഭര്‍ത്താവിന് ഇരട്ട ജീവ പര്യന്തം കഠിന തടവും ഒമ്പത് ലക്ഷം രൂപ പിഴയും. മടവൂര്‍ സീമന്ത പുരം, മയിലാടും പൊയ്കയില്‍ വീട്ടില്‍, അമ്പിളി (33) ആണ് കൊല്ലപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. 2017 ഫെബ്രുവരി 10ന് വെളുപ്പിന് കല്ലമ്പലം, നാവായിക്കുളം, ചിറ്റായ്‌ക്കോട്, ഉദയഗിരി റോഡിലുള്ള ബീന ഭവന്‍ വീട്ടില്‍ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്.

അമ്പിളിയുടെ ഭര്‍ത്താവായ നഗരൂര്‍, വെള്ളല്ലൂര്‍ ചരുവിള വീട്ടില്‍ അട്ടപ്പന്‍ എന്ന് വിളിക്കുന്നു അജിയെയാണ് തിരുവന്തന്തപുരം അഡിഷണല്‍ സെഷന്‍സ് ജഡ്ജ് പ്രസൂന്‍ മോഹന്‍ ശിക്ഷിച്ചത്. അജിയുടെ മാനസികവും ശാരീരികവുമായ പീഡനം മൂലം അജി യുമായി അകന്ന് കഴിയുകയായിരുന്നു അമ്പിളി. അജിക്കെതിരെ പൊലീസില്‍ പരാതി കൊടുത്തിരുന്നു. അജിയെ ഭയന്ന് ചിറ്റയേക്കാടുള്ള കൂട്ടുകാരി ബീനയുടെ വീട്ടില്‍ മക്കളോടൊപ്പം താമസിക്കുകയായിരുന്ന അമ്പിളി.

2017 ഫെബ്രുവരി 10 ന് രാവിലെ 5.30 ന് വീട്ടില്‍ അതിക്രമിച്ചു കയറി അജി കൂടെ ചെല്ലാന്‍ നിര്‍ബന്ധിച്ചു. കൂടെ ചെല്ലാതിരുന്ന അമ്പിളി തയാറായില്ല. തുടര്‍ന്ന് അടുത്ത വീട്ടിന്റെ മുറ്റത്തു വച്ചിരുന്ന ബൈക്കില്‍ നിന്നും പെട്രോള്‍ ഊറ്റി അമ്പിളിയുടെ ദേഹത്ത് ഒഴിച്ച് തീ കൊളുത്തുക ആയിരുന്നു. ഗുരുതരമായി പൊള്ളലേറ്റ അമ്പിളിയെ കൂട്ടുകാരിയും മറ്റും ചേര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു.

ചികിത്സയില്‍ ഇരിക്കെ അമ്പിളി 2017 ഫെബ്രുവരി 15 ന് മരണപ്പെട്ടു. ഈ കേസിലെ ശിക്ഷ വിധിച്ചത്. പ്രതി പിഴ ഒടുക്കുകയാണെങ്കില്‍ തുക മരണപെട്ട അമ്പിളിയുടെ രണ്ടു മക്കള്‍ക്കും തുല്യമായി വീതിക്കുവാന്‍ കോടതി വിധിച്ചു.പ്രോസീക്യൂഷന്‍ വേണ്ടി അഡ്വ. കെ. വേണി. കോടതിയില്‍ ഹാജരായി.

Tags:    

Similar News