പത്തനംതിട്ട കാതോലിക്കറ്റ് കോളജില്‍ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനം; നാല് കെ.എസ്.യുക്കാര്‍ക്ക് പരുക്ക്; നാളെ ജില്ലയില്‍ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം

പത്തനംതിട്ടയില്‍ നാളെ വിദ്യാഭ്യാസ ബന്ദ്

Update: 2025-01-29 15:03 GMT

പത്തനംതിട്ട: കാലിക്കറ്റ് സര്‍വകലാശാല ഡീ സോണ്‍ കലോത്സവത്തിലെ എസ്.എഫ്.ഐ-കെ.എസ്.യു സംഘട്ടനത്തിന് പിന്നാലെ പത്തനംതിട്ട കാതോലിക്കറ്റ് കോളജിലും വിദ്യാര്‍ഥി സംഘട്ടനം. എസ്.എഫ്.ഐ-കെ.എസ്.യു തയമ്മിലുണ്ടായ സംഘട്ടനത്തില്‍ നാല് കെ.എസ്.യു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ മെബിന്‍ നിരവേല്‍, നിതിന്‍ തണ്ണിത്തോട്, നിയോജക മണ്ഡലം പ്രസിഡന്റ് സ്റ്റൈന്‍സ് ജോസ്, നജാഫ് ജലാല്‍ എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്. ഇവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ പേരില്‍ കേസെടുക്കാത്തതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നേതൃത്വത്തില്‍ വൈകിട്ട് പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.

കെ.എസ്.യു പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ജില്ലയില്‍ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. പോലിസ് സ്റ്റേഷന്‍ മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് വിജയ് ഇന്ദൂചൂഡന്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി നഹാസ് പത്തനംതിട്ട, നിതിന്‍ മണക്കാട്ടുമണ്ണില്‍, കെ. എസ്.യു ജില്ല പ്രസിഡന്റ് അലന്‍ ജിയോ മൈക്കിള്‍, ഫെന്നി നൈനാന്‍, അന്‍സാര്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags:    

Similar News