ഫുൾ ലോഡുമായി ടോറസ് ലോറി ഇരച്ചെത്തി കടയ്ക്കുള്ളിലേക്ക് കയറ്റി; പെട്ടെന്ന് പോലീസിന്റെ വരവ്; ഡ്രൈവർമാർ അടക്കം ഇറങ്ങിയോടി; 'ഉള്ളി' ചാക്കുകള്‍ നീക്കിയതും ഞെട്ടൽ; കൈയ്യോടെ പൊക്കി
മലപ്പുറം: മലപ്പുറം ചെമ്മാട് നിന്ന് വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി. ഉള്ളി ലോഡുമായി എത്തിയ ഒരു ലോറിയിൽ നിന്ന് പതിനായിരത്തോളം ഡിറ്റനേറ്റർ വയറുകളും നാനൂറിലധികം ബോക്സ് ജലാറ്റിൻ സ്റ്റിക്കുകളുമാണ് പോലീസ് കണ്ടെടുത്തത്. സംഭവത്തിൽ ലോറി ഡ്രൈവർ ഉൾപ്പെടെയുള്ളവർ ഓടി രക്ഷപ്പെട്ടതായും തിരൂരങ്ങാടി പോലീസ് അന്വേഷണം ആരംഭിച്ചതായും അധികൃതർ അറിയിച്ചു.
ചെമ്മാടുള്ള ഒരു ഹോളോ ബ്രിക്സ് കടയ്ക്കുള്ളിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ നിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ബോക്സുകളിലാക്കിയ നിലയിൽ ഉള്ളിച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. ഇന്നലെ രാത്രി ചെറിയൊരു ലോറിയിലേക്ക് ഉള്ളി മാറ്റുന്നതിനിടെ കാറിലെത്തിയ ചിലർക്കൊപ്പം സ്ഥലത്തെത്തിയ പോലീസ് സംഘത്തെ കണ്ട് അവിടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. ക്വാറികളിലേക്ക് എത്തിച്ച സ്ഫോടകവസ്തുക്കളാകാം ഇതെന്നാണ് പ്രാഥമിക നിഗമനം.