വീടിന് തീപിടിച്ച് നാലു പേർ വെന്ത് മരിച്ച സംഭവം; മറ്റ് ദുരൂഹതകൾ ഇല്ലെന്ന് പോലീസ്; അപകട കാരണം ഷോര്‍ട്ട് സർക്യൂട്ട് തന്നെ; ഫോറന്‍സിക് സംഘം പരിശോധന നടത്തി
ഇടുക്കി: പണിക്കൻകുടി കൊമ്പൊടിഞ്ഞാലിൽ വീടിന് തീ പിടിച്ച് നാല് പേരെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മറ്റ് ദുരൂഹതയില്ലെന്ന് പോലീസിന്‍റെ പ്രാഥമിക നിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പോലീസ് വ്യക്തമാക്കി. ഇതുസംബന്ധിച്ച് കൂടുതൽ പരിശോധന നടത്തേണ്ടതുണ്ട്. ഫോറന്‍സിക് സംഘവും ഡോഗ് സ്ക്വാഡും പരിശോധന നടത്തി.
ഇതിൽ നിന്നാണ് ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്ന പ്രാഥമിക നിഗമനത്തിൽ എത്തിയത്. കത്തികരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
തെള്ളിപടവിൽ പരേതനായ അനീഷിന്‍റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ അമ്മ പൊന്നമ്മ (75) എന്നിവരാണ് മരിച്ചത്. ഇതിൽ അഭിനവിന്‍റെ മൃതദേഹം മാത്രമാണ് തിരിച്ചറിഞ്ഞത്. ഒരു മൃതദേഹം വീടിന്‍റെ അടുക്കള ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. അതേസമയം, കുടുംബം ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്ന് ശുഭയുടെ ബന്ധു ശ്രീനി പറഞ്ഞു. സാമ്പത്തിക ബാധ്യതകളുണ്ടായിരുന്നു. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും ശ്രീനി പറഞ്ഞു.