മാനസിക വളര്‍ച്ചയില്ലാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം: പ്രതിക്ക് ആറു വര്‍ഷം കഠിനതടവും പിഴയും

മാനസിക വളര്‍ച്ചയില്ലാത്ത ആണ്‍കുട്ടിയോട് ലൈംഗിക അതിക്രമം: പ്രതിക്ക് ആറു വര്‍ഷം കഠിനതടവും പിഴയും

Update: 2025-02-07 16:52 GMT

അടൂര്‍: മാനസിക വളര്‍ച്ചയില്ലാത്ത എട്ടു വയസുകാരനോട് ലൈംഗിക അതിക്രമം കാട്ടിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് അതിവേഗകോടതി. ഏനാത്ത് ഇളങ്കമംഗലം ലക്ഷംവീട്ടില്‍ ജെ ഹരികുമാറി(45 )നെയാണ് ജഡ്ജി ടി മഞ്ജിത്ത് ശിക്ഷിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്സോ വകുപ്പ് പ്രകാരവുമാണ് ആറു വര്‍ഷം കഠിനതടവിനും 11000 രൂപ പിഴയും വിധിച്ചത്.

പിഴത്തുക അടയ്ക്കുന്ന പക്ഷം കുട്ടിക്ക് നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റിക്ക് കോടതി നിര്‍ദ്ദേശം നല്‍കി. 2021 ഒക്ടോബര്‍ 23 നാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 76 ശതമാനം വൈകല്യമുള്ള കുട്ടിയെ പ്രതി ബിസ്‌ക്കറ്റ് വാങ്ങി കൊടുക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടു പോയി ഗുരുതരമായ ലൈംഗികാതിക്രമത്തിനു വിധേയനാക്കുകയായിരുന്നു. ശേഷം പ്രതി കുട്ടിയെ വീട്ടില്‍ കൊണ്ടാക്കി.

കുട്ടിയില്‍ അസ്വസ്ഥത ശ്രദ്ധയില്‍പ്പെട്ട മാതാവ് കാര്യം അന്വേഷിച്ചപ്പോള്‍ സംഭവത്തെപ്പറ്റി പറഞ്ഞു. ഉടനെ ടീച്ചറെയും, ചികില്‍സിക്കുന്ന ഡോക്ടറെയും വിവരം അറിയിച്ചു. അവരുടെ നിര്‍ദേശപ്രകാരം ചൈല്‍ഡ്ലൈനില്‍ എത്തിച്ച് കൗണ്‍സിലിംഗ് ലഭ്യമാക്കി. ഗുരുതരമായ ലൈംഗിക അതിക്രമത്തിന് കുട്ടി ഇരയായി എന്ന് വെളിപ്പെട്ടതിനെതുടര്‍ന്ന് പോലീസില്‍ അറിയിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.

ഏനാത്ത് എസ്.ഐ ആയിരുന്ന ടി.സുമേഷ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എസ് ഐ ഷാജി കുമാറാണ് അന്വേഷണം പൂര്‍ത്തിയാക്കി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.അടൂര്‍ ജെ എഫ് എം കോടതിയില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. വിചാരണസമയത്തും മറ്റും കുട്ടി കൃത്യമായ മൊഴി നല്‍കി.

പ്രോസിക്യൂഷനും പോലീസും ഏറെ വെല്ലുവിളികള്‍ നേരിട്ട കേസാണിത്. പ്രോസിക്യൂഷന്‍ ഭാഗത്തുനിന്നും 12 സാക്ഷികളെ വിസ്തരിക്കുകയും 20 രേഖകള്‍ ഹാജരാക്കുകയും, പ്രതിഭാഗത്തുനിന്നും നാല് സാക്ഷികളെ വിസ്തരിക്കുകയും ചെയ്ത കോടതി, പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തി. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. സ്മിത പി. ജോണ്‍ ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ വിക്ടിം ലെയ്സണ്‍ ഓഫീസര്‍ എസ്.സി.പി.ഓ ദീപാകുമാരി ഏകോപിപ്പിച്ചു.

Tags:    

Similar News