ആറു മാസത്തേക്ക് പത്തനംതിട്ട ജില്ലയില്‍ നിന്നും പുറത്താക്കിയ ഉത്തരവ് ലംഘിച്ചു; കാപ്പ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

കാപ്പ കേസ് പ്രതിയെ അറസ്റ്റ് ചെയ്ത് പോലീസ്

Update: 2025-03-04 15:15 GMT

പത്തനംതിട്ട: കാപ്പ ചുമത്തി ആറു മാസത്തേക്ക് ജില്ലയില്‍ നിന്നും പുറത്താക്കിയ പ്രതി ഉത്തരവ് ലംഘിച്ചതിന് അറസ്റ്റില്‍. കുമ്പഴ നാല്‍ക്കാലിപ്പടി തോണ്ടിയാനിക്കുഴി സഞ്ജു (23) ആണ് ഡി.ഐ.ജിയുടെ സെപ്റ്റംബര്‍ 23 ലെ ഉത്തരവ് ലംഘിച്ച് ജില്ലയില്‍ പ്രവേശിച്ചത്. പോലീസ് ഇന്‍സ്പെക്ടര്‍ ആര്‍.വി.അരുണ്‍ കുമാറിന്റെ നേതൃത്വത്തില്‍ ഇയാളെ തിങ്കളാഴ്ച രാത്രി എട്ടിനു ശേഷം നാല്‍ക്കാലിപ്പടിയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

വ്യവസ്ഥ ലംഘിച്ചതിന് കാപ്പ നിയമത്തിലെ വകുപ്പുകളനുസരിച്ച് കേസെടുത്തു. ജില്ലാ പോലീസ് മേധാവിയുടെ മുന്‍കൂര്‍ അനുമതി ഇല്ലാതെ ജില്ലയില്‍ പ്രവേശിക്കരുത് എന്ന വ്യവസ്ഥ ലംഘിച്ചാണ് ഇയാള്‍ നാട്ടിലെത്തിയതെന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

സെപ്റ്റംബര്‍ 25 ന് ഇയാളെ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ റൗഡി ഹിസ്റ്ററി ഷീറ്റില്‍ ഉള്‍പ്പെടുത്തിയിരുന്നു. 2020 മുതല്‍ ഏഴു ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ്. കുറ്റകരമായ നരഹത്യാശ്രമം, ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീകള്‍ക്ക് നേരെയുള്ള കൈയേറ്റം തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പേരിലെടുത്ത കേസുകളാണിവ. പ്രതിയെ കോടതിയില്‍ ഹാജരാക്കി.


Tags:    

Similar News