മാനേജ്മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴില്‍ ചൂഷണം: വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

മാനേജ്മന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ തൊഴില്‍ ചൂഷണം: വിദ്യാഭ്യാസ വകുപ്പിനോട് റിപ്പോര്‍ട്ട് തേടി വനിതാ കമ്മീഷന്‍

Update: 2025-10-22 10:46 GMT

കണ്ണൂര്‍: മാനേജ്‌മെന്റുകള്‍ക്ക് കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നടക്കുന്ന തൊഴില്‍ ചൂഷണങ്ങള്‍ സംബന്ധിച്ച് പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വിദ്യാഭ്യാസ വകുപ്പിനോട് ആവശ്യപ്പെട്ടതായി വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ അഡ്വ.പി.സതീദേവി പറഞ്ഞു. കണ്ണൂര്‍ കളക്ട്രേറ്റ് ഓഡിറ്റോറിയത്തില്‍ നടന്ന കമ്മീഷന്‍ അദാലത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി.സതീദേവി.

മാനേജ്മന്റ് സ്‌കൂളുകളില്‍ ദിവസ വേതനത്തില്‍ നിയമിക്കുന്ന അധ്യാപികമാര്‍ കടുത്ത തൊഴില്‍ ചൂഷണവും നീതിനിഷേധവും നേരിടുന്നു. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ കമ്മീഷനു ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നും ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച പരാതികള്‍ അനുദിനം കൂടി വരികയാണ്. സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍, ട്രേഡിങ്ങ്, വായ്പകള്‍ എന്നിവയിലൂടെ സാമ്പത്തിക നഷ്ടം ഉണ്ടായതായുള്ള പരാതികള്‍ സംസ്ഥാനത്തൊട്ടാകെയുണ്ട്. മതിയായ രേഖകളില്ലാത്ത ഇടപാടുകള്‍ സംബന്ധിച്ച പരാതികളില്‍ കമ്മീഷന് പരിമിതിയുണ്ടെന്നും അഡ്വ.പി.സതീദേവി പറഞ്ഞു.

കമ്മീഷന്‍ അദാലത്തില്‍ 65 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 15 എണ്ണം തീര്‍പ്പാക്കി. അഞ്ചു പരാതികള്‍ പോലീസ് റിപ്പോര്‍ട്ടിന് വിട്ടു. രണ്ടു പരാതികള്‍ ജാഗ്രത സമിതിക്കും മൂന്ന് പരാതികള്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്കും കൈമാറി. 40 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. പുതിയതായി ആറു പരാതികള്‍ ലഭിച്ചു.

വനിതാ കമ്മീഷന്‍ അംഗം അഡ്വ.പി.കുഞ്ഞയിഷ, അഡ്വ.കെ.എം പ്രമീള,അഡ്വ.ഷിമ്മി,കൗണ്‍സിലര്‍ അശ്വതി രമേശന്‍ എന്നിവരും പരാതികള്‍ പരിഗണിച്ചു.

Tags:    

Similar News