അധികൃതരുടെ കെടുകാര്യസ്ഥത മൂലം 80 ലക്ഷം രൂപയുടെ കടബാധ്യത; ഇടുക്കിയെ കുടുംബശ്രീ സംരംഭമായ ഫേമസ് ബേക്കറി അടച്ചു പൂട്ടി: ലക്ഷങ്ങളുടെ കടക്കെണിയിലായി കുടുംബശ്രീ അംഗങ്ങള്‍

ഫേമസ് ബേക്കറി അടച്ചു പൂട്ടി: ലക്ഷങ്ങളുടെ കടക്കെണിയിലായി കുടുംബശ്രീ അംഗങ്ങള്‍

Update: 2024-10-16 01:52 GMT

ഇടുക്കി: ലക്ഷങ്ങളുടെ കടബാധ്യതയെ തുടര്‍ന്ന് ഇടുക്കിയിലെ കുടുംബശ്രീ സംരംഭമായ ഫേമസ് ബേക്കറി അടച്ചു പൂട്ടി. അധികൃതരുടെ കെടുകാര്യസ്ഥത മൂലമുണ്ടായ കടക്കെണിയില്‍ ലക്ഷങ്ങളുടെ കടബാധ്യതയാണ് കുടുംബശ്രീ അംഗങ്ങള്‍ക്ക് ഉണ്ടായിരിക്കുന്നത്. ഇടുക്കിയിലെ തന്നെ മികച്ച കുടുംബശ്രീ സംരംഭമായിരുന്നു ബൈസണ്‍വാലിയിലെ ഫേമസ് ബേക്കറി.

ആത്മാര്‍ത്ഥമായി ജോലി ചെയ്യുന്ന ജീവനക്കാരുടെ അഭാവവും മാനേജര്‍ക്ക് തൊഴില്‍ പരിചയം ഇല്ലാതിരുന്നതുമാണ് സംരംഭം തകരാന്‍ കാരണമായി കുടുംബശ്രീ അംഗങ്ങള്‍ ആരോപിക്കുന്നത്. വിവിധ ബാങ്കുകളില്‍ നിന്നായി ഒരു കോടി രൂപയിലധികം തിരിച്ചടക്കാനുണ്ട്. കുടുംബശ്രീ പ്രവര്‍ത്തകരുടെ പേരില്‍ കേരള ബാങ്കില്‍ നിന്നും ലക്ഷങ്ങള്‍ വായ്പ എടുത്തിട്ടുണ്ട്. ബേക്കറി അടച്ച് പൂട്ടിയതോടെ ഈ കടം തീര്‍ക്കേണ്ട ബാധ്യത കുടുംബശ്രീ അംഗങ്ങള്‍ക്കായി. ഇതോടെ 25 ലക്ഷം രൂപയുടെ കടക്കെണിയിലാണ് താനെന്ന് കുടുംബശ്രീ അംഗം ആലീസ് ബെന്നി പറഞ്ഞു.

2018 ല്‍ കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും കരസ്ഥമാക്കിയ ബേക്കറിയാണ് അധികാരികളുടെ കെടുകാര്യസ്ഥത മൂലം പൂട്ടിപ്പോയത്. ബൈസണ്‍വാലി പഞ്ചായത്തിലെ സിഡിഎസിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി 2013 ലാണ് പഞ്ചായത്ത് ഓഫീസിനടുത്ത് ഫേമസ് ബേക്കറി പ്രവര്‍ത്തനമാരംഭിച്ചത്. 80 ലക്ഷം രൂപ മുടക്കി പഞ്ചായത്താണ് കെട്ടിടം നിര്‍മിച്ചു നല്‍കിയത്. ഗുണനിലവാരമുള്ള ബേക്കറി ഉല്‍പന്നങ്ങള്‍ നിര്‍മിച്ച് വിപണിയില്‍ എത്തിച്ചതോടെ ഫേമസ് ബേക്കറി ജില്ലയിലെ മികച്ച സംരംഭങ്ങളില്‍ ഒന്നായി മാറി.

മൈദ, പഞ്ചസാര അടക്കം പലചരക്ക് സാധനങ്ങള്‍ വാങ്ങിയ ഇനത്തില്‍ വിവിധ വ്യാപാര സ്ഥാപനങ്ങള്‍ക്കും ലക്ഷങ്ങള്‍ നല്‍കാനുണ്ട്. ബേക്കറി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ ആലോചന നടത്തിയതോടെ യുഡിഎഫ് സമരവും തുടങ്ങി. 20ലധികം സ്ത്രീകളുടെ വരുമാന മാര്‍ഗ്ഗമായിരുന്ന സ്ഥാപനം തകര്‍ത്തത് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.

Tags:    

Similar News