ഉരച്ചു നോക്കി, കാരറ്റ് അനലൈസറിലും സ്വർണം തന്നെ, കൂടാതെ 916 മാര്‍ക്കും; ഉരുക്കിയപ്പോൾ മനസ്സിലായത് വൻ തട്ടിപ്പ്; ജ്വല്ലറി ജീവനക്കാരെ കബിളിപ്പിച്ച് തട്ടിയത് ലക്ഷങ്ങൾ

Update: 2024-10-18 13:35 GMT

കോഴിക്കോട്: സ്വർണം നൽകി ജ്വല്ലറി ജീവനക്കാരിൽ നിന്നും പണം കൈപ്പറ്റി, ശേഷം ഉരുക്കി നോക്കിയപ്പോൾ മനസ്സിലായത് ലക്ഷങ്ങളുടെ തട്ടിപ്പ്. വ്യാജ സ്വർണം നൽകി ജ്വല്ലറി ജീവനക്കാരിൽ നിന്നും പ്രതികൾ സമർത്ഥമായി തട്ടിയത് ഒരു ലക്ഷത്തില്‍ അധികം രൂപ. സംഭവത്തിൽ ഒരാൾ പിടിയിൽ.

ബാലുശ്ശേരി എരമംഗലം സ്വദേശി ചെറുവക്കാട്ട് കൈലാസ്(25) ആണ് പിടിയിലായത്. എന്നാൽ മുഖ്യ സൂത്രധാരനായ പാലേരി വലിയ വീട്ടുമ്മല്‍ ആകാശിനെ ഇതുവരെ പിടികൂടാൻ പോലീസിനായിട്ടില്ല. ഇയാൾക്കായുള്ള തിരച്ചിൽ ഊര്‍ജ്ജിതമാക്കിയതായി പോലീസ് പറഞ്ഞു.

കഴിഞ്ഞ സെപ്തംബര്‍ 27നാണ് ജ്വല്ലറി ജീവനക്കാരെയടക്കം നടുക്കിയ തട്ടിപ്പ് നടന്നത്. രണ്ട് പവന്‍ തൂക്കം വരുന്ന വ്യാജ സ്വര്‍ണവള നല്‍കിയാണ് ആകാശും കൈലാസും പേരാമ്പ്രയിലെ ജ്വല്ലറിയില്‍ നിന്നും പണം തട്ടിയത്.

ഉരച്ചു നോക്കിയപ്പോഴും കാരറ്റ് അനലൈസറില്‍ പരിശോധിച്ചപ്പോഴും സ്വര്‍ണം തന്നെയെന്ന് കാണിച്ചതായാണ് ജ്വല്ലറി ജീവനക്കാര്‍ പറയുന്നത്. കൂടാതെ 916 മാര്‍ക്ക് ഉള്ളതിനാല്‍ സംശയമൊന്നും തോന്നിയില്ലെന്നും അതിനാല്‍ പണം നല്‍കുകയായിരുന്നുവെന്നും ജീവനക്കാർകൂട്ടിച്ചേര്‍ത്തു.

പിന്നീട് ഉരുക്കി നോക്കിയപ്പോഴാണ് നടന്ന തട്ടിപ്പിനെപ്പറ്റി മനസ്സിലായത്. ഉടന്‍ തന്നെ കടയുടമ പേരാമ്പ്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാൽ കേസെടുത്ത വിവരം അറിഞ്ഞ പ്രതികൾ ഒളിവിൽ പോവുകയായിരുന്നു.

തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയ പേരാമ്പ്ര ഡിവൈ എസ്പി വി വി ലതീഷ്, ഇന്‍സ്‌പെക്ടര്‍ പി ജംഷിദ്, എസ്‌ഐ കെ സജി അഗസ്റ്റിന്‍ എന്നിവരടങ്ങിയ സംഘം ബാലുശ്ശേരിയില്‍ വെച്ച് കൈലാസിനെ വിദഗ്ധമായി പിടികൂടി. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Tags:    

Similar News