മതപരിവര്‍ത്തനത്തിന് പണവും ജോലിയും വാഗ്ദാനം; യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍; ഹിന്ദുദൈവങ്ങളെ ആക്ഷേപിച്ചെന്നും പരാതി; ബജ്റംഗ് ദള്‍ നല്‍കിയ പരാതിയില്‍ കുടുങ്ങി തിരുവനന്തപുരം സ്വദേശി ജോസ് തോമസ്

യുപിയില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍

Update: 2026-02-23 13:13 GMT

ന്യൂഡല്‍ഹി: നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ച് ഉത്തര്‍പ്രദേശിലെ സിക്കന്തര്‍പൂരില്‍ മലയാളി പാസ്റ്റര്‍ ജോസ് തോമസ് അറസ്റ്റിലായി. ആളുകള്‍ക്ക് പണവും ജോലിയും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം നടത്തിയെന്ന കേസിലാണ് യുപി പോലീസ് ഇദ്ദേഹത്തിനെതിരെ കേസെടുത്തിരിക്കുന്നത്. സംസ്ഥാനത്തെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരമാണ് അറസ്റ്റ്.

ഹിന്ദു ദൈവങ്ങളെ ആക്ഷേപിച്ചതായും പാസ്റ്റര്‍ക്കെതിരെ പരാതിയുണ്ട്. ബജ്‌റംഗ്ദളിന്റെ ജില്ലാ കോഓര്‍ഡിനേറ്ററാണ് പാസ്റ്റര്‍ ജോസ് തോമസിനെതിരെ പോലീസില്‍ പരാതി നല്‍കിയത്. അഞ്ചാം നമ്പര്‍ വാര്‍ഡില്‍ താമസിക്കുകയായിരുന്ന പാസ്റ്റര്‍ കുറച്ചുദിവസങ്ങളായി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തുന്നുവെന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാട്ടിയത്. ഇന്നലെയാണ് പാസ്റ്ററെ അറസ്റ്റ് ചെയ്തത്.

അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ നിന്ന് മതപരമായ പുസ്തകങ്ങളടക്കം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. കുറച്ചുദിവസം മുമ്പാണ് പാസ്റ്റര്‍ ജോസ് തോമസ് സിക്കന്തര്‍പൂരിലെത്തിയതെന്നാണ് വിവരം. ഇദ്ദേഹം നേരത്തെ ബിഹാറിലെ പട്‌നയിലായിരുന്നു താമസിച്ചിരുന്നത്. കേരളത്തിലെ തിരുവനന്തപുരം സ്വദേശിയാണ് ജോസ് തോമസ്. ഇദ്ദേഹത്തിനെതിരായ ആരോപണങ്ങളില്‍ യുപി പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Tags:    

Similar News