കനത്ത മഴ തുടരുന്നു; മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തി; ഇന്ന് രാവിലെ 10ന് ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തും; പ്രാഥമിക ഘട്ടത്തില്‍ പരമാവധി 1000 ഘനയടി വെള്ളം ഒഴുക്കിവിടും; സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി തമിഴ്‌നാട് സര്‍ക്കാര്‍

Update: 2025-06-28 23:59 GMT

ഇടുക്കി: കനത്ത മഴ തുടരുന്നതിനിടയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 136 അടിയിലേക്ക് എത്തിയതോടെ ഡാം തുറക്കാന്‍ തീരുമാനം. ഇന്ന് രാവിലെ 10 മണിയോടെ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തുമെന്ന് തമിഴ്നാട് അധികൃതര്‍ അറിയിച്ചു. പ്രാഥമിക ഘട്ടത്തില്‍ പരമാവധി 1000 ഘനയടി വെള്ളം ഒഴുക്കിവിടും. തുടര്‍ച്ചയായ മഴയെ തുടര്‍ന്ന് പെരിയാര്‍ കടുവ സങ്കേതത്തിലെ ജലസ്രോതസ്സുകളില്‍ നിന്ന് ഡാമിലേക്ക് നീരൊഴുക്ക് വര്‍ദ്ധിച്ചിരിക്കുകയാണ്. ഇതോടെ മുന്നൂറോളം കുടുംബങ്ങള്‍ ബാധിക്കപ്പെടാമെന്നതിനാല്‍ അതീവ ജാഗ്രതാ നിര്‍ദേശങ്ങളാണ് അധികൃതര്‍ പുറപ്പെടുവിച്ചത്.

പെരിയാറിന്റെ തീരത്ത് താമസിക്കുന്ന വീടുകളില്‍ വെള്ളം കയറാന്‍ സാധ്യതയുള്ളവര്‍ സമീപ ബന്ധുവീടുകളിലേക്കോ അധികൃതര്‍ ഒരുക്കിയ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ഇരുമുറി, വള്ളക്കാട്, മണിയാറുകുന്ന്, കൂട്ടാര്‍, ഉപ്പുതറ എന്നിവിടങ്ങളിലാണ് പ്രാഥമികമായി 20 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറക്കുന്നത്. സ്പില്‍വേ ഷട്ടറുകള്‍ തുറക്കുന്ന സമയത്ത് നദിയില്‍ കുളിക്കാന്‍ ഇറങ്ങുന്നത്, നദി മുറിച്ചുകടക്കുന്നത് തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി ഒഴിവാക്കണം. ജലനിരപ്പ് നേരത്തെ തന്നെ കുറവായതിനാല്‍ വന്‍തോതില്‍ വെള്ളം ഒഴുകിയെത്തിയാലും നദിയില്‍ വലിയ വെള്ളപ്പൊക്ക സാധ്യതയില്ലെന്നും അധികൃതര്‍ വ്യക്തമാക്കി.

ഇതിനൊപ്പം, സംസ്ഥാനത്തുടനീളമുള്ള കാലാവസ്ഥയും കൂടുതല്‍ ജാഗ്രത ആവശ്യപ്പെടുന്നു. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ട സാഹചര്യത്തില്‍ അടുത്ത അഞ്ചു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നഗരവും ഗ്രാമവും ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും ജില്ലാ ഭരണകൂടങ്ങളും മുന്നറിയിപ്പ് നൽകുന്നു.

Tags:    

Similar News