അബ്ദുള്‍ റഹീമിന്റെ മോചനം വൈകും; കേസ് ഏഴാം തവണയും മാറ്റിവച്ചതിന്റെ കാരണം വ്യക്തമല്ല; അനിശ്ചിതത്വം തുടരും

Update: 2025-02-02 06:12 GMT

റിയാദ്: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുള്‍ റഹീമിന്റെ മോചനം നീളും. ജയില്‍ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ കോടതി വീണ്ടും മാറ്റിവച്ചു. ഇത് ഏഴാം തവണയാണ് കേസ് മാറ്റുന്നത്.

അതേസമയം ഇത്തവണ കേസ് മാറ്റാനുള്ള കാരണം വ്യക്തമല്ല. കഴിഞ്ഞ തവണ സുക്ഷ്മ പരിശോധനയ്ക്കും കൂടുതല്‍ പഠനത്തിനും സമയം വേണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി കേസ് മാറ്റിവച്ചത്.

ജൂലൈ രണ്ടിന് അബ്ദുള്‍ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയില്‍ മോചനം വൈകുകയാണ്. ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായിരുന്നു. തുടര്‍ന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെഴുത്തിയത്.

സൗദി പൗരന്റെ വീട്ടില്‍ ജോലി ചെയ്യുകയായിരുന്നു അബ്ദുള്‍ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുള്‍ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുള്‍ റഹീമിന് വധശിക്ഷ വിധിച്ചത്.

Similar News