പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥര്‍; ഹൈക്കോടതി

പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥര്‍; ഹൈക്കോടതി

Update: 2025-02-08 03:16 GMT

കൊച്ചി: പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി. മക്കളെ കഷ്ടപ്പെട്ടു വളര്‍ത്തുന്ന പിതാവിനെ സംരക്ഷിക്കേണ്ടത് ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്വവുമാണ്. വയോധികനായ പിതാവിനെ അവഗണിക്കുന്നത് സമൂഹത്തിന്റെ അടിത്തറയെ ദുര്‍ബലപ്പെടുത്തുമെന്നും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് പറഞ്ഞു. ഖുര്‍ ആനും ബൈബിളും അടക്കം വിശുദ്ധ ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചാണ് കോടതി ഉത്തരവ്.

മലപ്പുറം വളാഞ്ചേരി എടയൂരിലെ 74-കാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയില്‍ എത്തിയത്.

വേദോപനിഷത്തുകളിലടക്കം പിതാവ് ഈശ്വരനു തുല്യമെന്നാണ് പറയുന്നത്. മാതാപിതാക്കളോട് കരുണ കാട്ടണമെന്നാണ് ഖുര്‍ആനും ബൈബിളും പഠിപ്പിക്കുന്നത്. വയോധികരായ അച്ഛനും അമ്മയ്ക്കും ബന്ധുക്കളോ സുഹൃത്തുക്കളോ സാമ്പത്തികസഹായം നല്‍കുന്നത് മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാക്കുന്നില്ലെന്നും പറഞ്ഞു.

ആദ്യവിവാഹത്തിലുണ്ടായ മൂന്ന് ആണ്‍മക്കളില്‍നിന്ന് സഹായം തേടിയാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈത്തില്‍ നല്ല രീതിയില്‍ ജീവിക്കുന്ന മക്കളില്‍നിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013-ല്‍ ആദ്യഭാര്യയെ തലാഖ് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യക്കൊപ്പമാണ് താമസം.

Tags:    

Similar News