ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ രണ്ട് മലയാളികള്‍ കൂടി അറസ്റ്റില്‍; ഇരുവരും ചേര്‍ന്ന് തുറന്നത് 500 ലേറെ ബാങ്ക് അക്കൗണ്ടുകള്‍: കേസില്‍ പിടിമുറുക്കി ഇഡി

ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ രണ്ട് മലയാളികള്‍ കൂടി അറസ്റ്റില്‍

Update: 2025-02-22 01:53 GMT

കൊച്ചി: ഇന്‍സ്റ്റന്റ് ലോണ്‍ ആപ്പ് തട്ടിപ്പ് കേസില്‍ രണ്ട് മലയാളികള്‍ കൂടി അറസ്റ്റില്‍. തട്ടിപ്പിന് ബാങ്ക് അക്കൗണ്ടുകള്‍ തുറന്നുകൊടുത്തവരെയാണ് എന്‍ഫോര്‍സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദ്, ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസ് എന്നിവരാണ് അറസ്റ്റിലായത്. ജനുവരിയില്‍ നാലു പേരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. ഇനിയും കൂടുതല്‍ അറസ്റ്റുണ്ടാവും. ലോണ്‍ ആപ്പ് തട്ടിപ്പുകേസില്‍ പിടിമുറുക്കിയിരിക്കുകയാണ് ഇഡി.

അറസ്റ്റിലായ തമിഴ്‌നാട് സ്വദേശികളെ ചോദ്യം ചെയ്തതില്‍ നിന്നാണ് കാഴിക്കോട് സ്വദേശി സയ്യിദ് മുഹമ്മദും ഫോര്‍ട്ട് കൊച്ചി സ്വദേശി ടിജി വര്‍ഗീസും പിടിയിലായത്. തട്ടിപ്പിന് ഇടനിലക്കാരായി നിന്നവരാണ് ഇരുവരുമെന്ന് ഇഡി പറയുന്നു. തട്ടിപ്പുകാര്‍ക്ക് വേണ്ടി 500ലേറെ ബാങ്ക് അക്കൗണ്ടുകളാണ് ഇവര്‍ തുറന്നത്. 289 അക്കൗണ്ടുകളാണ് സയ്യിദ് തുറന്നത്. ഈ അക്കൗണ്ടുകളിലായി 377 കോടി രൂപയുടെ ഇടപാട് നടന്നു. ഇതില്‍ രണ്ട് കോടി രൂപ സയ്യിദിന് ലഭിച്ചു.

വര്‍ഗീസ് വിവിധ ബാങ്കുകളിലായി 190 അക്കൗണ്ടുകളാണ് തുറന്നുകൊടുത്തതെന്ന് ഇഡി പറയുന്നു. ഇതിലൂടെ 341 കോടി രൂപയുടെ കൈമാറ്റം നടന്നു. കൂടുതല്‍ അന്വേഷണത്തിനായി പ്രതികളെ നാല് ദിവത്തേക്ക് ഇഡിക്ക് കസ്റ്റഡിയില്‍ ലഭിച്ചിട്ടുണ്ട്. കേസില്‍ കൂടുതല്‍ മലയാളികള്‍ അറസ്റ്റിലായേക്കുമെന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

സൈബര്‍ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഏറ്റവും വലിയ സാമ്പത്തിക കൊള്ളകളിലൊന്നാണ് ലോണ്‍ ആപ്പ് തട്ടിപ്പ്. ഡൗണ്‍ലോഡ് ചെയ്യുന്നവരുടെ ഫോണിലേക്ക് നുഴഞ്ഞു കയറിയുള്ള പിടിച്ചുപറി. പൊലീസ് അന്വേഷണത്തിന് പുറമെയാണ് കേസില്‍ ഇഡി പിടിമുറുക്കിയത്. ചെന്നൈ കാഞ്ചീപുരം സ്വദേശികളായ ഡാനിയേല്‍ സെല്‍വകുമാര്‍, കതിരവന്‍ രവി, ആന്റോ പോള്‍ പ്രകാശ്, അലന്‍ സാമുവേല്‍ എന്നിവരെ ജനുവരിയില്‍ ഇഡി അറസ്റ്റ് ചെയ്തിരുന്നു. തുടര്‍ അന്വേഷണത്തിലാണ് സയ്യിദ് മുഹമ്മദും ടി.ജി വര്‍ഗീസും പിടിയിലായത്.

ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത രേഖകള്‍ ദുരുപയോഗം ചെയ്തിട്ടുണ്ട്. പുറമെ ലോണ്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഫോണിന്റെ നിയന്ത്രണം പ്രതികള്‍ കൈക്കലാക്കും. മോര്‍ഫിങ്ങിലൂടെ നഗ്നചിത്രങ്ങള്‍ കാട്ടി ഇടപാടുകാരില്‍ നിന്നും വലിയ തുക തട്ടിയെടുക്കും.

Tags:    

Similar News