മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവം; കൊണ്ടോട്ടി സ്വദേശിയായ ഭര്‍ത്താവിനെതിരെ കേസെടുത്ത് പോലിസ്

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവം; ഭര്‍ത്താവിനെതിരെ കേസ്‌

Update: 2025-04-12 04:09 GMT

മലപ്പുറം: മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തില്‍ കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ മൊഴിയുട അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്ലാണ് കേസെടുത്തത്. സ്ത്രീധന പീഡനം, ഗാര്‍ഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍ നിയമവിരുദ്ധ വിവാഹബന്ധം വേര്‍പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. യുവതി ഗര്‍ഭിണിയായിരിക്കെ സ്വന്ത വീട്ടില്‍ കൊണ്ടു പോയി ആക്കിയ യുവാവ് കുഞ്ഞ് ജനിച്ചിട്ട് പോലും തിരിഞ്ഞ് നോക്കിയിട്ടില്ല.

മലപ്പുറം ഊരകം സ്വദേശിയായ യുവതിയും കൊണ്ടോട്ടി സ്വദേശി വീരാന്‍കുട്ടിയും രണ്ട് വര്‍ഷം മുന്‍പാണ് വിവാഹിതരായത്. വിവാഹം കഴിഞ്ഞ നാള്‍ മുതല്‍ തന്നെ സൗന്ദര്യമില്ല എന്ന് പറഞ്ഞ് പീഡനം തുടങ്ങിയെന്ന് യുവതി പറഞ്ഞു. ഗര്‍ഭിണിയായിരിക്കെ തലകറങ്ങി വീണപ്പോള്‍ മാരകരോഗങ്ങള്‍ ഉണ്ടെന്നു പറഞ്ഞു വീട്ടിലേക്ക് മടക്കി വിട്ടു. കുഞ്ഞ് ജനിച്ച് പതിനൊന്നുമാസത്തിനുശേഷം കഴിഞ്ഞദിവസം പിതാവിനെ വിളിച്ച് മുത്തലാഖ് ചൊല്ലി ബന്ധം അവസാനിപ്പിക്കുന്നുവെന്ന് വീരാന്‍കുട്ടി പറഞ്ഞു.

അതേസമയം വിവാഹ സമ്മാനമായി നല്‍കിയ 30 പവന്‍ സ്വര്‍ണം വീരാന്‍കുട്ടിയും കുടുംബവും കൈകലാക്കിയെന്നും യുവതിയുടെ പരാതിയിയിലുണ്ട്. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് ഭര്‍ത്താവ് വീരാന്‍ കുട്ടിക്കെതിരെ യുവതി പരാതി നല്‍കിയിരുന്നത്. '50 പവനാണ് അവര്‍ ചോദിച്ചത്. എന്റെ വീട്ടുകാര്‍ക്ക് 30 പവനാണ് നല്‍കാനായത്. ഇതിന്റെ പേരിലാണ് പീഡനം നേരിട്ടത്. പിന്നീട് എനിക്ക് മാരക രോഗമാണെന്ന് പറഞ്ഞ് സ്വന്തം വീട്ടിലേക്ക് പറഞ്ഞയച്ചു. ഇതിനിടയില്‍ ഗര്‍ഭിണിയായി. എല്ലാവരും കുഞ്ഞിനെ ഒഴിവാക്കാന്‍ പറഞ്ഞു. എന്നാല്‍, ഇപ്പോള്‍ കുഞ്ഞിനെ വളര്‍ത്തുന്നുണ്ട്. മൂപ്പരുടെ ഉപ്പയാണ് എനിക്ക് മാരകമായ അസുഖമുണ്ടെന്നാണ് പറഞ്ഞത്. രണ്ടു വര്‍ഷമാണ് പോയത്.' കുഞ്ഞിന്റെ കാര്യത്തിലും തനിക്കും നീതി കിട്ടണമെന്നാണ് യുവതിയുടെ ആവശ്യം.

Tags:    

Similar News