സിനിമ സെറ്റില്‍ ലഹരി ഉപയോഗിച്ചെത്തിയ ആ നടന്റെ പേര് വിന്‍സി അലോഷ്യസ് ഉടന്‍ വെളിപ്പെടുത്തും; നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ

ലഹരി ഉപയോഗിച്ചെത്തിയ ആ നടന്റെ പേര് വിന്‍സി അലോഷ്യസ് ഉടന്‍ വെളിപ്പെടുത്തും

Update: 2025-04-17 01:00 GMT

എറണാകുളം: ലഹരി ഉപയോഗിച്ച നടനില്‍ നിന്ന് നേരിട്ട ദുരനുഭവത്തില്‍ വിന്‍സി അലോഷ്യസ് നടന്റെ പേര് ഉടന്‍ വെളിപ്പെടുത്തുമെന്ന് താരസംഘടന അമ്മ. വിന്‍സിക്ക് പിന്തുണയുമായി എത്തിയിരിക്കുകയാണ് സിനിമാ സംഘടന. വിന്‍സിയുമായി സംസാരിച്ചെന്നും പേര് വെളിപ്പെടുത്തിയാല്‍ ഉടന്‍ നടനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും അമ്മ ഭാരവാഹിജയന്‍ ചേര്‍ത്തല ഏഷ്യാനെറ്റ് ന്യുസിനോട് വ്യക്തമാക്കി. പുരസ്‌ക്കാരങ്ങള്‍ക്ക്പരിഗണിക്കുമ്പോള്‍ നടീനടന്‍മാരുടെ അഭിനയം മാത്രമല്ല സ്വഭാവംകൂടികണക്കിലെടുക്കണമെന്നും ജയന്‍ ചേര്‍ത്തല ചൂണ്ടിക്കാട്ടി.

ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. വിന്‍സിയുടെ തുറന്നു പറച്ചില്‍ അഭിനന്ദനാര്‍ഹമാണെന്നും പരാതി ലഭിച്ചാല്‍ ആരോപണവിധേയനെതിരെ നടപടി എടുക്കുമെന്നും താരസംഘടന അറിയിച്ചു. വിഷയം ചര്‍ച്ച ചെയ്യാന്‍ ഇന്നലെ അഡ്‌ഹോക്ക് കമ്മറ്റി യോഗം ചേര്‍ന്നിരുന്നു. ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് അടുത്തിടെ പറഞ്ഞ വീഡിയോ വൈറലായിരുന്നു. ഇതിന് പിന്നാലെ നടിക്കെതിരെ സൈബര്‍ ആക്രമണവും നടന്നിരുന്നു. പ്രസ്തുത തീരുമാനം എടുക്കാനുള്ള കാരണം വ്യക്തമാക്കിക്കൊണ്ട് പിന്നാലെ വിന്‍സി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത വീഡിയോ പ്രതികരണം വൈറല്‍ ആയിരുന്നു.

'ഞാന്‍ ഒരു സിനിമയില്‍ അഭിനയിച്ചപ്പോള്‍ ആ സിനിമയിലെ മുഖ്യ കഥാപാത്രം ലഹരി ഉപയോഗിക്കുന്നയാളായിരുന്നു. അയാള്‍ നല്ല രീതിയില്‍ ശല്യപ്പെടുത്തിയിരുന്നു എന്നെയും കൂടെയുള്ളവരെയും. ഡ്രസ് ശരിയാക്കാന്‍ പോകുമ്പോള്‍ കൂടെ വരണോ എന്ന രീതിയില്‍ ചോദിക്കുമായിരുന്നു. ഒരു സീന്‍ ചെയ്തപ്പോള്‍ വെള്ള പൌഡര്‍ മേശയിലേക്ക് തുപ്പി. സിനിമ സെറ്റില്‍ ലഹരി മരുന്ന് ഉപയോഗിക്കുന്നത് വളരെ വ്യക്തമായിരുന്നു. അത് പേഴ്‌സണല്‍ ലൈഫില്‍ ഉപയോഗിക്കുമോ ഇല്ലയോ എന്നത് അവരുടെ വ്യക്തിപരമായ കാര്യം എന്നാല്‍ സെറ്റിലും മറ്റും ഉപയോഗിച്ച് മറ്റുള്ളവര്‍ക്ക് ശല്യമാകുന്നത് ശരിയല്ല. അതിനെ തുടര്‍ന്നാണ് അത്തരക്കാര്‍ക്കൊപ്പം അഭിനയിക്കില്ലെന്ന് തീരുമാനിച്ചത്. ആ സെറ്റില്‍ അങ്ങനെ സംഭവിക്കുന്നു എന്ന് എല്ലാവര്‍ക്കും അറിയാം, സംവിധായകന്‍ ആ നടനോട് സംസാരിച്ചിരുന്നു.അയാള്‍ പ്രധാന നടന്‍ ആയതുകൊണ്ട് സിനിമ എങ്ങനെയെങ്കിലം തീര്‍ക്കാന്‍ എല്ലാവരും ബുദ്ധിമുട്ടുന്ന കാഴ്ച വേദനയുണ്ടാക്കുന്നതായിരുന്നു. എന്നോട് ക്ഷമ പോലും പലപ്പോഴും പറഞ്ഞു. അത് നല്ല സിനിമയായിരുന്നു. പക്ഷെ ആ വ്യക്തിയില്‍ നിന്നുള്ള അനുഭവം എനിക്ക് ഒട്ടും നല്ലതായി തോന്നിയില്ല. അതാണ് ഇത്തരം ഒരു പ്രസ്താവനയിലേക്ക് നയിച്ചത്', വിന്‍സി പറഞ്ഞിരുന്നു.

Tags:    

Similar News