എഫ്എം ബുക്കിന് ചെന്നപ്പോള്‍ ചോദിച്ചു വാങ്ങിയത് 1500 രൂപ; ലൊക്കേഷന്‍ സ്‌കെച്ച് വേണമെങ്കില്‍ 1000 കൂടി നല്‍കാന്‍ ആവശ്യം; 500 ഓഫീസര്‍ക്ക് കൊടുക്കണമെന്ന്; കൈക്കൂലി വാങ്ങുന്നതിനിടെ കുരമ്പാല വില്ലേജിലെ കാഷ്വല്‍ സ്വീപ്പര്‍ വിജിലന്‍സ് പിടിയില്‍

കൈക്കൂലി വാങ്ങുന്നതിനിടെ കുരമ്പാല വില്ലേജിലെ കാഷ്വല്‍ സ്വീപ്പര്‍ വിജിലന്‍സ് പിടിയില്‍

Update: 2025-04-29 14:16 GMT

പന്തളം: വസ്തു ഉടമയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിനെ കുരമ്പാല വില്ലേജ് ഓഫീസിലെ കാഷ്വല്‍ സ്വീപ്പര്‍ വിജിലന്‍സ് പിടിയില്‍. പന്തളം സ്വദേശി കഴുത്തുംമൂട്ടില്‍ ജയപ്രകാശ് ആണ് പിടിയില്‍ ആയത്.

ലൊക്കഷന്‍ സ്‌കെച്ചിനായി 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വൈകിട്ട് നാലരയോടെ ഡിവൈ.എസ്.പി സിനി ഡെന്നീസിന്റെ നേതൃത്വത്തില്‍ വിജിലന്‍സ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പറന്തല്‍ പള്ളിക്ക് സമീപമുള്ള സ്ഥലത്തിന്റെ ഫീല്‍ഡ് മെഷര്‍ ബുക്കിനും ലൊക്കേഷന്‍ സ്‌കെച്ചിനുമായി അപേക്ഷ നല്‍കിയ ആനയടി സ്വദേശിയില്‍ നിന്നുമാണ് ജയപ്രകാശ് കൈക്കൂലി വാങ്ങിയത്. എഫ്.എം ബുക്കിനായി ആദ്യം 1500 രൂപ വാങ്ങിയിരുന്നു. ലൊക്കേഷന്‍ സ്‌കെച്ചിന് വേണ്ടി വീണ്ടും 1000 രൂപ കൂടി ആവശ്യപ്പെട്ടു. ഇതില്‍ 500 രൂപ വില്ലേജ് ഓഫീസര്‍ക്ക് നല്‍കാന്‍ വേണ്ടിയാണെന്ന് ഇയാള്‍ പരാതിക്കാരനോട് പറഞ്ഞിരുന്നു.

പണം നല്‍കാതെ ലൊക്കേഷന്‍ സ്‌കെച്ച് കിട്ടില്ലെന്ന് വന്നപ്പോഴാണ് സ്ഥലം ഉടമ വിജിലന്‍സിനെ സമീപിച്ചത്. തുടര്‍ന്ന് വിജിലന്‍സ് സംഘം മാര്‍ക്ക് ചെയ്ത നോട്ട് നല്‍കിയതിന് ശേഷം പരാതിക്കാരനെ അയയ്ക്കുകയായിരുന്നു. പണം കൈപ്പറ്റുന്നതിനിടെ പതുങ്ങി നിന്ന ഉദ്യോഗസ്ഥര്‍ ജയപ്രകാശിനെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. ഇത് സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടക്കുമെന്ന് വിജിലന്‍സ് വൃത്തങ്ങള്‍ അറിയിച്ചു.

Tags:    

Similar News