പൊതുജന പരാതി പരിഹാരത്തിനായി ജനകീയ ന്യായസഭയുമായി പിറവം നഗരസഭ; മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും

പൊതുജന പരാതി പരിഹാരത്തിനായി ജനകീയ ന്യായസഭയുമായി പിറവം നഗരസഭ

Update: 2025-05-29 09:33 GMT

പിറവം: പൊതുജന പരാതി പരിഹാരത്തിനായി ജനകീയ ന്യായസഭയുമായി പിറവം നഗരസഭ. കുടുംബാംഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍, വഴിത്തര്‍ക്കങ്ങള്‍, ചെക്ക് കേസുകള്‍ ഉള്‍പ്പെടെ സാമ്പത്തികത്തര്‍ക്കങ്ങള്‍, ചെറിയ ക്രിമിനല്‍ കേസുകള്‍ എന്നിവയ്‌ക്കെല്ലാം മധ്യസ്ഥതയിലൂടെ പരിഹാരം കണ്ടെത്താനുള്ള സംവിധാനമാണിത്. ജനകീയ ന്യായസഭയുടെ ഉദ്ഘാടനം മന്ത്രി എം ബി രാജേഷ് നിര്‍വഹിക്കും. അഡ്വ. അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. കേരള ഹൈക്കോടതി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് മുഖ്യ പ്രഭാഷണം നടത്തും. ജസ്റ്റിസ് എം ആര്‍ ഹരിഹരന്‍ പദ്ധതി അവതരണം നിര്‍വഹിക്കും.

പിറവം നഗരസഭയില്‍ പൊതുജന പരാതിപരിഹാര കോടതിയായ ജനകീയ ന്യായസഭയുടെ പരാതിപ്പെട്ടി സ്ഥാപിച്ചിരുന്നു. ഓരോ മാസവും നഗരസഭയിലെ പരാതിപ്പെട്ടിയില്‍ ലഭിക്കുന്ന പരാതികളില്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റി അയക്കുന്ന നിഷ്പക്ഷ മധ്യസ്ഥര്‍ നടത്തുന്ന അദാലത്തിലൂടെ ഇരുകക്ഷികള്‍ക്കും സ്വീകാര്യമായ പരിഹാരം കണ്ടെത്തും. തീരുമാനങ്ങള്‍ക്ക് കോടതി ഉത്തരവിന്റെ മൂല്യമുണ്ട്. ഫീസോ സ്റ്റാമ്പോ ഈടാക്കില്ല. അപ്പീലോ പുനഃപരിശോധനയോ സാധ്യമല്ലാത്ത അന്തിമതീരുമാനമാണ് ഇതിലൂടെ ലഭിക്കുക. നീതി ന്യായ രംഗത്ത് വിപ്ലവാത്മകമായ മാറ്റം വരുത്താന്‍ കഴിയുന്ന ലളിതമായ പദ്ധതിയാണ് ജനകീയ ന്യായസഭ

പിറവം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേട്ട് എ ബി ആനന്ദ് ഉദ്ഘാടനം ചെയ്തു. നഗരസഭാ അധ്യക്ഷ ജൂലി സാബു അധ്യക്ഷയായി. ഉപാധ്യക്ഷന്‍ കെ പി സലിം, ബിമല്‍ ചന്ദ്രന്‍, ഷൈനി ഏലിയാസ്, ഡോ. അജേഷ് മനോഹര്‍, ഏലിയാമ്മ ഫിലിപ്പ്, പി ഗിരീഷ്‌കുമാര്‍, പ്രീമ സന്തോഷ്, ജോജിമോന്‍ ചാരുപ്ലാവില്‍, രമ വിജയന്‍, നഗരസഭാ സെക്രട്ടറി വി പ്രകാശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു.

Similar News