കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നറില്‍ തീപിടിത്തം; തെര്‍മോകോള്‍ കവചത്തിന് തീപിടിച്ചതോടെ പ്രദേശത്ത് വന്‍തോതില്‍ കറുത്ത പുക ഉയരുന്നു

കൊല്ലത്ത് തീരത്തടിഞ്ഞ കണ്ടെയ്നറുകള്‍ക്ക് തീപ്പിടിച്ചു

Update: 2025-05-29 09:47 GMT

കൊല്ലം: കൊച്ചിയില്‍ കടലില്‍ മുങ്ങിയ കപ്പലില്‍നിന്ന് തീരത്തടിഞ്ഞ കണ്ടെയ്നര്‍ നീക്കം ചെയ്യുന്നതിനിടെ തീപ്പിടിത്തം. കൊല്ലം ശക്തികുളങ്ങരയിലാണ് തീപ്പിടിത്തമുണ്ടായത്. കണ്ടെയ്നറിലെ തെര്‍മോകോള്‍ കവചത്തിനാണ് തീപിടിച്ചത്. അഗ്‌നിരക്ഷാസേന തീ നിയന്ത്രണവിധേയമാക്കി.

ഒമ്പത് കണ്ടെയ്നറുകളായിരുന്നു ശക്തികുളങ്ങര തീരത്തടിഞ്ഞത്. കണ്ടെയ്നറുകള്‍ മുറിച്ച് കഷ്ണങ്ങളാക്കി കൊല്ലം പോര്‍ട്ടിലേക്ക് മാറ്റാനായിരുന്നു തീരുമാനം. ഇതിനായി ഓരോ കണ്ടെയ്നറുകളായി മുറിച്ച് നീക്കംചെയ്യുന്ന പ്രവൃത്തി പുരോഗമിക്കുന്നതിനിടെയാണ് തീപ്പിടിത്തം ഉണ്ടായത്.

ഗ്യാസ്‌കട്ടിങ് നടത്തുന്നതിനിടെ, ഫ്രീസര്‍ സംവിധാം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളുണ്ടായിരുന്ന കണ്ടെയ്നറിന്റെ തെര്‍മോകോള്‍ കവചത്തിന് തീപിടിക്കുകയായിരുന്നു. തീ ആളിക്കത്തിയതോടെ വലിയ തോതില്‍ പുക ഉയര്‍ന്നത് ജനങ്ങളില്‍ പരിഭ്രാന്തി പരത്തി. സ്ഥലത്തുണ്ടായിരുന്ന അഗ്‌നിരക്ഷാസേന യൂണിറ്റ് തീ നിയന്ത്രണവിധേയമാക്കി.

ശക്തികുളങ്ങര പള്ളിക്ക് സമീപമാണ് സംഭവം. കാര്‍ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്നര്‍ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോര്‍ട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ മേഖലയായതിനാല്‍ എല്ലാവരിലും ആശങ്ക ഉയര്‍ന്നിരുന്നു.

തീ അണച്ചുവെങ്കിലും പുക ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.കൊല്ലം ജില്ലയിലെ പല തീരങ്ങളിലായി 41 കണ്ടെയ്നറുകള്‍ അടിഞ്ഞിരുന്നു. റോഡ് മാര്‍ഗവും കടല്‍ മാഗര്‍വുമാണ് ഇവ കൊല്ലം പോര്‍ട്ടിലേക്ക് എത്തിക്കുന്നത്. വിദഗ്ദ്ധരായ സംഘമാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട കാര്യമില്ല എന്നാണ് അധികൃതര്‍ പറഞ്ഞിരിക്കുന്നത്.

Similar News