വേനലവധിയുടെ ആഘോഷ തിമിര്‍പ്പിന് വിരാമം; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കം: മൂന്ന് ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക്

സ്‌കൂളുകള്‍ ഇന്ന് തുറക്കം

Update: 2025-06-02 01:09 GMT

തിരുവനന്തപുരം: വേനലവധിയുടെ ആഘോഷം കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് തുറക്കും. മൂന്നു ലക്ഷത്തോളം കുരുന്നുകള്‍ ഇന്ന് ഒന്നാം ക്ലാസിലേക്ക് കാല്‍വെയ്ക്കും. സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളിലായി 12,948 സ്‌കൂളുകളില്‍ ഒന്നു മുതല്‍ 10 വരെ ക്ലാസുകളിലായി 36 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ പുതിയ അധ്യയന വര്‍ഷത്തിലേക്കു പ്രവേശനം നേടി. പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ 9.30ന് ആലപ്പുഴ കലവൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. രാവിലെ 9നു മന്ത്രി വി.ശിവന്‍കുട്ടി ഒന്നാം ക്ലാസ് കുട്ടികളെ സ്വാഗതം ചെയ്യും. ചടങ്ങിന്റെ ലൈവ് വിഡിയോ എല്ലാ സ്‌കൂളുകളിലും പ്രദര്‍ശിപ്പിക്കും. തുടര്‍ന്നാകും സ്‌കൂള്‍തല പ്രവേശനോത്സവം. മന്ത്രിമാരും കലക്ടര്‍മാരും ജില്ലാതല പ്രവേശനോത്സവങ്ങള്‍ ഉദ്ഘാടനം ചെയ്യും.

നിരവധി മാറ്റങ്ങളുമായാണ് കുട്ടികളെ ഈ അധ്യയന വര്‍ഷം സ്‌കൂളുകള്‍ വരവേല്‍ക്കുന്നത്. ഹൈസ്‌കൂളില്‍ അരമണിക്കൂര്‍ കൂടുതല്‍ പഠനസമയമാണ് ഈ വര്‍ഷത്തെ പുതിയമാറ്റം. അധികക്ലാസ് വെള്ളിയാഴ്ചയില്ല. യുപിക്ക് രണ്ടും ഹൈസ്‌കൂളില്‍ ആറും ശനിയാഴ്ച പ്രവൃത്തിദിനമാകും. അച്ചടി പൂര്‍ത്തിയാവാത്തതിനാല്‍ സ്‌കൂള്‍ തുറക്കുമ്പോഴും പാഠപുസ്തകം എല്ലായിടത്തുമെത്തിയിട്ടില്ല. ചൊവ്വാഴ്ച ലഹരിക്കെതിരേയുള്ള ബോധവത്കരണത്തോടെയാണ് തുടക്കം.

ആദ്യത്തെ രണ്ടാഴ്ച സാമൂഹികശീലം, പൗരബോധം തുടങ്ങിയ സന്മാര്‍ഗപാഠങ്ങള്‍ക്കായി ഒരുമണിക്കൂര്‍വീതം നീക്കിവെക്കും. രണ്ട്, നാല്, ആറ്, എട്ട്, പത്ത് ക്ലാസുകളില്‍ ഈ വര്‍ഷം മുതല്‍ പുതിയ പാഠപുസ്തകങ്ങളാണ്. ഹൈസ്‌കൂളില്‍ എഐ വിജ്ഞാനവും റോബോട്ടിക് വിദ്യയും പരിശീലിപ്പിക്കും. ഇതിനായി എട്ട്, ഒന്‍പത്, പത്ത് ക്ലാസുകളില്‍ പുതിയ ഐടി പുസ്തകങ്ങളുമുണ്ട്. ഇനിമുതല്‍ ഉച്ചയ്ക്കുശേഷമുള്ള ഇടവേളയും പത്തുമിനിറ്റാക്കും. ഒരു മണിക്കൂര്‍ ഉച്ചഭക്ഷണസമയത്തില്‍നിന്ന് അഞ്ചുമിനിറ്റെടുത്ത് ഉച്ചയ്ക്കുശേഷമുള്ള ഇടവേള കൂട്ടാനാണ് തീരുമാനം. ഇതോടെ, രാവിലെയും വൈകീട്ടും പത്തുമിനിറ്റുവീതം ഇടവേളയുണ്ടാവും.

Tags:    

Similar News