മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തമിഴ്നാട് ഒന്നാം കൃഷിക്ക് വെള്ളമെടുത്തുതുടങ്ങി; കൊണ്ടുപോകുന്നത് സെക്കന്‍ഡില്‍ 300 ഘനയടി വെള്ളം

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തമിഴ്നാട് ഒന്നാം കൃഷിക്ക് വെള്ളമെടുത്തുതുടങ്ങി

Update: 2025-06-02 02:12 GMT

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍നിന്ന് തേനി ജില്ലയിലെ നെല്‍പ്പാടങ്ങളിലേക്ക് ഒന്നാംകൃഷിക്കായി തമിഴ്നാട് വെള്ളമെടുത്തുതുടങ്ങി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് ജൂണ്‍ ഒന്നിനുതന്നെ വെള്ളം കൊണ്ടുപോകുന്നത്. അണക്കെട്ടില്‍നിന്ന് കാര്‍ഷിക ആവശ്യത്തിനായി സെക്കന്‍ഡില്‍ 300 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. 200 ഘനയടി വെള്ളം കൃഷിക്കും 100 ഘനയടി കുടിവെള്ളത്തിനുമാണ്. തേക്കടിയിലെ പ്രത്യേക പൂജകള്‍ക്ക് ശേഷം എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ സെല്‍വം, തേനി ജില്ലാ കളക്ടര്‍ രഞ്ജിത് സിങ് എന്നിവരുടെ സാന്നിധ്യത്തിലാണ് തേക്കടിയിലെ ഷട്ടര്‍ തുറന്നത്.

തുടര്‍ച്ചയായി 120 ദിവസം വെള്ളം കൊണ്ടുപോകും. കാലവര്‍ഷം ആരംഭിക്കാനിരിക്കെ അണക്കെട്ടില്‍ 130.45 അടിയാണ് ജലനിരപ്പ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 119.20 അടിയായിരുന്നു. കാലവര്‍ഷം ശക്തിപ്രാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തമിഴ്നാട് വെള്ളമെടുത്തുതുടങ്ങിയത്. സാധാരണ, അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നതനുസരിച്ച് ജൂണ്‍ ഒന്നിനാണ് വെള്ളമെടുക്കാറുള്ളത്. എന്നാല്‍ 2020-ല്‍ കാലവര്‍ഷം വൈകിയതിനാല്‍ ഓഗസ്റ്റിലാണ് ഒന്നാംകൃഷിക്കായി ഷട്ടര്‍ തുറന്നത്.

ഷട്ടര്‍ തുറക്കുന്നതിനോടനുബന്ധിച്ച് തേനി ജില്ലയില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ വലിയ ആഘോഷങ്ങളും നടത്താറുണ്ട്. ജൂണ്‍ 10 മുതല്‍ റൂള്‍ കര്‍വ് നിലവില്‍ വരും. അപ്പോള്‍മുതല്‍ പരമാവധി സംഭരണശേഷി 136 അടിയായി നിലനിര്‍ത്തും.

Tags:    

Similar News