അടിമാലിയില്‍ നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവം; പ്രദേശവാസിയുടെ ലാപ്‌ടോപ്പും മൊബൈലും കസ്റ്റഡിയിലെടുത്തു

നാലംഗകുടുംബം വെന്തുമരിച്ച സംഭവം പ്രദേശവാസിയുടെ ലാപ്ടോപും മൊബൈലുകളും കസ്റ്റഡിയിലെടുത്തു

Update: 2025-06-06 01:26 GMT

അടിമാലി: കൊമ്പൊടിഞ്ഞാലില്‍ നാലംഗ കുടുംബം വീടിനു തീപിടിച്ചു വെന്തുമരിച്ച സംഭവത്തില്‍ അന്വേഷണത്തിന്റെ ഭാഗമായി പ്രദേശവാസിയുടെ ലാപ്‌ടോപ്, ടാബ്, മൊബൈല്‍ ഫോണുകള്‍ എന്നിവ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ 9ന് ആണു കൊമ്പൊടിഞ്ഞാല്‍ തെള്ളിപ്പടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, ശുഭയുടെ മാതാവ് പൊന്നമ്മ എന്നിവര്‍ വീടിനു തീപിടിച്ചു വെന്തുമരിച്ചത്. തീപിടിക്കാന്‍ കാരണം വൈദ്യുത ഷോര്‍ട്ട് സര്‍ക്കീറ്റാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ഷന്‍ വിഭാഗം നടത്തിയ പരിശോധനയില്‍ ഷോര്‍ട് സര്‍ക്കീറ്റ് സാധ്യത തള്ളിയിരുന്നു.

ഇതോടെ തീപിടിത്തത്തിന്റെ കാരണം കണ്ടെത്തണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തിറങ്ങി. തുടര്‍ന്ന് ഇടുക്കി ഡിവൈഎസ്പി ജില്‍സണ്‍ മാത്യുവിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തിനു രൂപം നല്‍കിയിരുന്നു. പ്രദേശവാസിക്കു സംഭവത്തില്‍ ഏതെങ്കിലും വിധത്തില്‍ പങ്കുണ്ടോയെന്നുള്ള അന്വേഷണത്തിനാണു സംഘം തുടക്കമിട്ടിരിക്കുന്നത്. ഇദ്ദേഹത്തെ വിളിച്ചുവരുത്തി ചോദ്യംചെയ്ത ശേഷം വിട്ടയച്ചെന്നാണു വിവരം. കസ്റ്റഡിയില്‍ എടുത്ത ഉപകരണങ്ങള്‍ തിരുവനന്തപുരത്തെ ഫൊറന്‍സിക് സയന്‍സ് ലാബിലേക്കു കൈമാറിയിട്ടുണ്ട്.

Tags:    

Similar News