പോക്‌സോ കേസ് പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവം: ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ടി എസ് പ്രദീപ് കുമാറിന് സസ്‌പെന്‍ഷന്‍

Update: 2025-06-10 15:25 GMT

തിരുവനന്തപുരം: പോക്‌സോ കേസ് പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പങ്കെടുപ്പിച്ച സംഭവത്തില്‍ ഹെഡ് മാസ്റ്റര്‍ക്ക് സസ്‌പെന്‍ഷന്‍. തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്റര്‍ ടി എസ് പ്രദീപ് കുമാറിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ജൂണ്‍ 2ന് നടന്ന സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ പോക്‌സോ കേസിലെ പ്രതിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ മുകേഷ് എം നായര്‍ മുഖ്യാഥിതിയായി എത്തിയിരുന്നു. പരിപാടിയില്‍ പോക്‌സോ കേസ് പ്രതിയെ പങ്കെടുപ്പിച്ചത് പ്രദീപ് കുമാറിന്റെ ജാഗ്രതാ കുറവായിട്ടാണ് വിദ്യാഭ്യാസ ഉപ ഡയറക്ടറിന്റെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് നടപടി.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ നിര്‍ബന്ധിച്ച് അര്‍ദ്ധനഗ്‌നയായി ഫോട്ടോയെടുത്ത് നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചെന്ന പേരില്‍ മുകേഷ് നായര്‍ക്കെതിരെ പോക്‌സോ കേസ് ചുമത്തിയിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ കോവളം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. കോവളത്തെ റിസോര്‍ട്ടിലായിരുന്നു റീല്‍സ് ചിത്രീകരണം. ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പര്‍ശിച്ചുവെന്നും പരാതിയിലുണ്ട്.

പോക്‌സോ കേസിലെ പ്രതിയെ സ്‌കൂള്‍ പ്രവേശനോത്സവത്തില്‍ അഥിതിയായി പങ്കെടുപ്പിച്ച സംഭവത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. അടിയന്തരമായി സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്കാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

Similar News