സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം 2000 കടന്നു; ചികിത്സയിലുള്ളത് 96 പേര്‍: പൊതുവിടങ്ങളില്‍ മാസ്‌ക് ധരിക്കണം
രണ്ടായിരംകടന്ന് കോവിഡ് രോഗികൾ
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 2223 ആയി. നിലവില്‍ 96 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്. ചികിത്സയിലുള്ളവരില്‍ ഭൂരിഭാഗം പേര്‍ക്കും മറ്റു രോഗങ്ങളുമുണ്ട്. എറണാകുളം ജില്ലയില്‍ 431 കേസുകളും കോട്ടയത്ത് 426 കേസുകളും തിരുവനന്തപുരത്ത് 365 കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. പൊതുയിടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. പ്രായമായവരിലും മറ്റ് അനുബന്ധരോഗമുള്ളവരിലും കോവിഡ് ഗുരുതരമാകുന്നു എന്നതിനാല്‍ പ്രത്യേകം ശ്രദ്ധിക്കമെന്ന് മന്ത്രി വീണാജോര്‍ജ് അറിയിച്ചു.
രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന നടത്താന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഓക്‌സിജന്‍ ലഭ്യത ഉറപ്പാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. പൊതുവിടങ്ങളിലും യാത്രകളിലും മാസ്‌ക് ധരിക്കണം. ആശുപത്രികളിലെ അനാവശ്യ സന്ദര്‍ശനം ഒഴിവാക്കണം. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവര്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ആശുപത്രികളില്‍ മാസ്‌ക് നിര്‍ബന്ധമാണ്.
നിലവില്‍ ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് കേരളത്തിലാണ്. 1109 പോസിറ്റീവ് കേസുകളുള്ള ഗുജറാത്താണ് തൊട്ടടുത്ത്. കര്‍ണാടകത്തില്‍ 559, തമിഴ്നാട്ടില്‍ 207 രോഗികളാണുള്ളത്. രാജ്യത്ത് ആകെ രോഗികളുടെ എണ്ണം 6815. രാജ്യമെമ്പാടുമായി 163 സാമ്പിളുകളില്‍ എക്‌സ്എഫ്ജി എന്ന വൈറസ് ഉപവകഭേദം കണ്ടെത്തിയിട്ടുണ്ട്. മറ്റ് ഒമിക്രോണ്‍ വകഭേദങ്ങള്‍പോലെ എക്‌സ്എഫ്ജി വളരെവേഗം പടരുന്നവയാണെങ്കിലും ഗുരുതരമല്ലെന്നാണ് ഇതുവരെയുള്ള പഠനങ്ങള്‍.
ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ പകരുന്ന ഒമിക്രോണ്‍ ജെഎന്‍ 1 വകഭേദങ്ങളായ എല്‍എഫ് 7, എക്‌സ്എഫ്ജി എന്നിവയാണ് കേരളത്തില്‍ കൂടുതലായി കാണുന്നതെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഈ വകഭേദങ്ങള്‍ക്ക് തീവ്രത കൂടുതലല്ലെങ്കിലും രോഗവ്യാപനശേഷി കൂടുതലാണ്.