ഫയലുകള്‍ വച്ചു താമസിപ്പിക്കുകയും അനാവശ്യകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കകയും ചെയ്യുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ ഇപ്പോഴുമുണ്ട്; തദ്ദേശസ്വയംഭരണ വകുപ്പില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാനം ശക്തിപ്പെടുത്തണമെന്ന് മന്ത്രി എം.ബി രാജേഷ്

Update: 2025-06-11 09:54 GMT

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ വകുപ്പില്‍ ആഭ്യന്തര വിജിലന്‍സ് സംവിധാന ശക്തിപ്പെടുത്തണമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. തദ്ദേശസ്വയംഭരണ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ക്ക് തദ്ദേശ സ്വയംഭരണ ആസ്ഥാനത്ത് നടത്തിയ എകദിന പരിശീലനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ലക്ഷക്കണക്കിന് സാധാരണക്കാരുടെ ആശ്രയകേന്ദ്രങ്ങളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍.

അവിടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന കാര്യത്തില്‍ ഒട്ടും കാലതാമസം പാടില്ല. ഇപ്പോഴും ഫയലുകള്‍ വച്ചു താമസിപ്പിക്കുകയും അനാവശ്യകാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ജനങ്ങളെ ബുദ്ധിമുട്ടിക്കകയും ചെയ്യുന്ന ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ നിലവിലുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന ഉദ്യോഗസ്ഥരും ഉണ്ട്. ഇവരെ വെളിച്ചത്ത് കൊണ്ടുവരാന്‍ തദ്ദേശസ്വയംഭരണ ആഭ്യന്തര വിജിലന്‍സ് ഉദ്യോഗസ്ഥര്‍ സൂക്ഷ്മത പാലിക്കണം. ഈ സംവിധാന കാര്യക്ഷമമായി പ്രവര്‍ത്തിച്ചാല്‍ സാധാരണ ജനത്തിന് നീതി ഉറപ്പാകും എന്ന കാര്യത്തില്‍ സംശയമില്ല. ആഭ്യന്തര വിജിലന്‍സ് സംവിധാനത്തിനു കൂടുതല്‍ അധികാരങ്ങളും സൗകര്യങ്ങളും പഞ്ചായത്ത് രാജ് ചട്ടങ്ങളുടെ ഭേദഗതിയില്‍ ഉണ്ടാകുമെന്നും മന്ത്രി ഉറപ്പ് നല്‍കി. ടൗണ്‍ പ്ലാനിങ് വിഭാഗം തയ്യാറാക്കിയ വയനാട് ജില്ലയിലെ റിസോര്‍ട്ടുകളെ പറ്റിയുള്ള പഠന റിപ്പോര്‍ട്ട് ചടങ്ങില്‍ മന്ത്രി പ്രകാശനം ചെയ്തു.

ചടങ്ങില്‍ തദ്ദേശസ്വയംഭരണ പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ഡോ. എസ് ചിത്ര സ്വാഗതം ആശംസിച്ചു. തദ്ദേശ സ്വയംഭരണ വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി അനുപമ ടി വി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ഡയറക്ടര്‍ (റൂറല്‍) ദിനേശന്‍ ചേറുവാട്ട്, ഡയറക്ടര്‍ (അര്‍ബന്‍) സൂരജ് ഷാജി, ചീഫ് എന്‍ജിനിയര്‍ സന്ദീപ് കെ ജി എന്നിവര്‍ പങ്കെടുത്തു.

Tags:    

Similar News