എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ ഡ്രൈവറെ തിരിച്ചെടുത്ത സംഭവം; എടിഒയ്ക്ക് സസ്‌പെന്‍ഷന്‍

എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ ഡ്രൈവറെ തിരിച്ചെടുത്ത സംഭവം; എടിഒയ്ക്ക് സസ്‌പെന്‍ഷന്‍

Update: 2025-06-14 02:03 GMT

തിരുവനന്തപുരം: ബേക്കര്‍ ജംഗ്ഷനിലെ മേല്‍പ്പാലത്തില്‍ എന്‍ജിനിയറിങ് വിദ്യാര്‍ഥിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ പ്രതിയായ കെഎസ്ആര്‍ടിസി ഡ്രൈവറെ വീണ്ടും ജോലിക്കു നിയോഗിച്ച സംഭവത്തില്‍ അസിസ്റ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ക്ക് (എടിഒ) സസ്പെന്‍ഷന്‍. പത്തനാപുരം ഡിപ്പോയിലെ എടിഒ കെ.ബി. സാമിനെയാണ് സസ്പെന്‍ഡ് ചെയ്തത്.

അപകടത്തിനിടയാക്കിയ താത്കാലിക(ബദലി) ഡ്രൈവര്‍ വി. രാഗേഷ്‌കുമാറിനെ ഡ്യൂട്ടിയില്‍നിന്നു മാറ്റിനിര്‍ത്തണമെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് അവഗണിച്ചുകൊണ്ടാണ് എടിഒ ജോലിക്കു നിയോഗിച്ചതെന്ന് വകുപ്പുതല അന്വേഷണത്തില്‍ കണ്ടെത്തി. എടിഒയുടെ ഭാഗത്ത് ഗുരുതര വീഴ്ച സംഭവിച്ചുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സ് എക്സിക്യുട്ടീവ് ഡയറക്ടറുടെ നിര്‍ദേശം അവഗണിച്ച് ഡ്രൈവറെ പരിശീലനത്തിന് അയക്കുകയും ചെയ്തു.

കഴിഞ്ഞ 12നാണ് വിദ്യാര്‍ത്ഥിയുടെ മരണത്തിന് ഇടയാക്കിയ സംഭവം. അപകടത്തില്‍ പാപ്പനംകോട് ശ്രീചിത്ര തിരുനാള്‍ എന്‍ജിനിയറിങ് കോളേജിലെ രണ്ടാംവര്‍ഷ ബിരുദവിദ്യാര്‍ഥി കാളിദാസ് മരിക്കുകയും ഒപ്പമുണ്ടായിരുന്ന സുഹൃത്തിനു ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇവരുടെ ബൈക്കില്‍ എതിരേവന്ന ബസ് ഇടിക്കുകയായിരുന്നു. പാലത്തില്‍ വെച്ച് ബസ് മറ്റൊരു വാഹനത്തെ മറികടക്കവെ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇത്തരം സംഭവങ്ങളില്‍ താത്കാലിക ഡ്രൈവര്‍മാരെ ജോലിയില്‍നിന്നു മാറ്റിനിര്‍ത്തുകയാണ് പതിവ്. എന്നാല്‍, രാഗേഷ്‌കുമാര്‍ തിരികെ ജോലിയില്‍ കയറിയത് പരാതിക്ക് ഇടയാക്കി.

വാളകം സ്വദേശിയായ ഡ്രൈവറെ തിരിച്ചെടുത്തത് ഗതാഗതമന്ത്രിയുടെ ഓഫീസ് ഇടപെട്ടതുകൊണ്ടാണെന്ന് വിദ്യാര്‍ഥിയുടെ കുടുംബം ആരോപിക്കുകയും ചെയ്തു.

സംഭവം വാര്‍ത്തയായതോടെ മന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മന്ത്രിയുടെ ഓഫീസ് ഇടപെട്ടിട്ടില്ലെന്നും ഡ്രൈവറെ നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന വകുപ്പുതല അന്വേഷണത്തിലാണ് നടപടി. ഡ്രൈവറെ വെള്ളിയാഴ്ച പുറത്താക്കിയിരുന്നു.

Tags:    

Similar News