കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സേവാഭാരതിയുടെ 'സ്‌നേഹനികുഞ്ജം'; വീടുകളുടെ താക്കോല്‍ദാനം ഗവര്‍ണര്‍ 23 ന് നിര്‍വഹിക്കും

കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സേവാഭാരതിയുടെ 'സ്‌നേഹനികുഞ്ജം'

Update: 2025-06-19 18:22 GMT

കോട്ടയം: നാലുവര്‍ഷം മുന്‍പ് കോട്ടയം കൂട്ടിക്കല്‍ പഞ്ചായത്തില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സേവാഭാരതിയുടെ 'സ്‌നേഹനികുഞ്ജം'. 2021 ഒക്ടോബര്‍ 16 നുണ്ടായ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്കായി സേവാഭാരതി നിര്‍മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ദാനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ നിര്‍വഹിക്കും. എട്ടു വീടുകളാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

എട്ട് കുടുംബങ്ങള്‍ക്കും താക്കോല്‍ കൈമാറും. സേവാഭാരതിയുടെ 'തല ചായ്ക്കാനൊരിടം' പദ്ധതിയില്‍ ഇന്‍ഫോസിസ് ഫൗണ്ടേഷനുമായി ചേര്‍ന്നാണ് യജ്ഞം പൂര്‍ത്തിയാവുന്നത്. പൂര്‍ണമായും വീട് നഷ്ടപ്പെട്ട 12 കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കുമെന്നായിരുന്നു സേവാഭാരതിയുടെ ഉറപ്പ്. സ്വന്തമായി സ്ഥലമുണ്ടായിരുന്ന നാല് പേര്‍ക്ക് നേരത്തെ വീടുകള്‍ നിര്‍മിച്ചു നല്‍കി. ശേഷിക്കുന്ന എട്ടു കുടുംബങ്ങള്‍ക്ക് 54 സെന്റ് ഭൂമി വാങ്ങിയാണ് വീടുകള്‍ നിര്‍മിച്ചതെന്ന് സേവാഭാരതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

5 സെന്റ് സ്ഥലത്തെ ഒരു വീടിന് 9.5 ലക്ഷം രൂപയാണ് ചെലവ്. ഓരോ വീടിനും സിറ്റൗട്ട്, ഹാള്‍, അടുക്കള, രണ്ട് ബാത്ത് അറ്റാച്ച്ഡ് കിടപ്പു മുറികള്‍ എന്നിവയാണുള്ളത്. കൂടാതെ വീടിനു പുറത്തും ഒരു ടോയ്ലറ്റ് ഉണ്ട്.

ജൂലൈ 23ന് കൊടുങ്ങ സുബ്രഹ്‌മണ്യസ്വാമി ക്ഷേത്ര മൈതാനിയിലെ ചടങ്ങില്‍ സേവാഭാരതി കോട്ടയം ജില്ലാ പ്രസിഡന്റ് അഡ്വ. രശ്മി ശരത് അധ്യക്ഷയാകും. ആര്‍എസ് എസ് ദക്ഷിണ കേരള പ്രാന്തപ്രചാരക് എസ് . സുദര്‍ശന്‍ സേവാ സന്ദേശം നല്‍കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമത്തിലെ സ്വാമി ഗരുഡധ്വജാനന്ദ തീര്‍ത്ഥപാദര്‍ പങ്കെടുക്കും. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ഷോണ്‍ ജോര്‍ജ്, ദേശീയ സേവാഭാരതി സംസ്ഥാന പ്രസിഡന്റ് ഡോ. രഞ്ജിത് വിജയഹരി, ജില്ലാ ജനറല്‍ സെക്രട്ടറി കെ. ജി. രാജേഷ് എന്നിവര്‍ പ്രസംഗിക്കും.

ഒലിച്ചുപോയ മൂന്ന് പാലങ്ങള്‍ അതിസാഹസികമായി പുനര്‍നിര്‍മിച്ചാണ് സേവാഭാരതി പ്രവര്‍ത്തകര്‍ കൂട്ടിക്കലിനെ വീണ്ടെടുക്കാനുള്ള പരിശ്രമത്തിന് തുടക്കമിട്ടതെന്ന് സേവാഭാരതി ഭാരവാഹികള്‍ പറഞ്ഞു. ചെളിയടിഞ്ഞ എണ്ണൂറോളം വീടുകള്‍ താമസയോഗ്യമാക്കി. പള്ളിയും പള്ളിക്കൂടവും അമ്പലവും ആശുപത്രിയുമടക്കം 450 പൊതുസ്ഥാപനങ്ങള്‍ ശുചീകരിച്ചു. 12 റോഡുകള്‍ സഞ്ചാരയോഗ്യമാക്കിയെന്നും ഭാരവാഹികള്‍ അറിയിച്ചു.

Tags:    

Similar News