മോശം ഭക്ഷണം; മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് ഈ വര്‍ഷം ഏപ്രില്‍ വരെ പിഴയടച്ചത് 15 ലക്ഷം രൂപ

മോശം ഭക്ഷണം; മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് പിഴയടച്ചത് 15 ലക്ഷം

Update: 2025-06-20 00:54 GMT

തിരുവനന്തപുരം: മോശം ഭക്ഷണം വിളമ്പിയതിനെ തുടര്‍ന്ന് മംഗളൂരു-തിരുവനന്തപുരം വന്ദേഭാരതില്‍ മാത്രം പിഴയിനത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെ ഈടാക്കിയത് ഏകദേശം 15 ലക്ഷം രൂപ. വന്ദേഭാരത് ട്രെയിനുകളിലെ ഭക്ഷണത്തെക്കുറിച്ചു കാര്യമായ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നു റെയില്‍വേ വാദിക്കുന്നതിനിടെയാണ് കണക്കുകള്‍ പുറത്ത് വരുന്നത്. തിരുവനന്തപുരം-കാസര്‍കോട് വന്ദേഭാരതില്‍ 2024 ജൂലൈ മുതല്‍ 2025 ഏപ്രില്‍ വരെ പിഴയിനത്തില്‍ 6,77,500 രൂപയും ഈടാക്കി.

വന്ദേ ഭാരതില്‍ വിളമ്പുന്ന ഭക്ഷണം വളരെ വൃത്തിഹീനമായ സാഹചര്യത്തിലാണ് ഉണ്ടാക്കുന്നതെന്നും മനോരമയ്ക്ക് ലഭിച്ച വിവരാവകാശ ലേഖകള്‍ വ്യക്തമാക്കുന്നു. റെയില്‍ മദദ് ആപ്പില്‍ മാത്രം 2024 ജൂലൈ മുതല്‍ 2025 ഏപ്രില്‍ വരെ ദക്ഷിണ റെയില്‍വേക്കു കീഴിലുള്ള 6 വന്ദേഭാരത് ട്രെയിനുകളിലെ മോശം ഭക്ഷണം സംബന്ധിച്ച് 319 പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും രേഖകള്‍ തെളിയിക്കുന്നു. ഭക്ഷണം മാത്രമല്ല പാത്രങ്ങള്‍ വരെ വൃത്തി ഹീനമാണ്. കൊച്ചിയിലെ ബേസ് കിച്ചന്‍ പരിശോധിച്ച റെയില്‍വേ ഉദ്യോഗസ്ഥ സംഘവും ഗുരുതരമായ പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൃത്തിയുള്ള പാത്രങ്ങളിലല്ല ഭക്ഷണം പാചകം ചെയ്തിരുന്നത്.

ശുദ്ധജല ടാങ്ക് ശുചീകരിച്ചതിന് തെളിവില്ല, സാധനങ്ങള്‍ വാങ്ങിയതിന്റെ രേഖകളില്ല, വൃത്തിയില്ലാത്ത സാഹചര്യത്തിലെ പാചകം എന്നീ വീഴ്ചകള്‍ കണ്ടെത്തിയെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. പിഴയടച്ചശേഷവും തെറ്റ് ആവര്‍ത്തിച്ചാല്‍ കരാര്‍ റദ്ദാക്കാനും കമ്പനിയെ വിലക്കു പട്ടികയില്‍പെടുത്താനും വ്യവസ്ഥയുണ്ടെങ്കിലും ഇതുവരെ കാര്യമായ നടപടികളുണ്ടായിട്ടില്ല.

വന്ദേഭാരതിനും മറ്റ് ട്രെയിനുകള്‍ക്കുമുള്ള ഭക്ഷണം ഒരേ സ്ഥലത്ത് തയാറാക്കിയതു കരാര്‍ നിബന്ധനകളുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൊച്ചിയിലെ ബേസ് കിച്ചന്‍ കോര്‍പറേഷന്‍ സീല്‍ വച്ചതിനു തൊട്ടുപിന്നാലെ കേറ്ററിങ് കമ്പനി ഷൊര്‍ണൂരില്‍ പുതിയ ബേസ് കിച്ചന്‍ തുടങ്ങിയിട്ടുണ്ട്.

Tags:    

Similar News