തെരുവുനായ ശല്യം: കണ്ണൂര്‍ നഗരത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കും

കണ്ണൂര്‍ നഗരത്തില്‍ രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോം സ്ഥാപിക്കും

Update: 2025-06-20 15:37 GMT

കണ്ണൂര്‍ :തെരുവുനായ ശല്യം അടിയന്തിരമായി പരിഹരിക്കുന്നതിന് കണ്ണൂര്‍ കോര്‍പറേഷനില്‍ രണ്ടും കന്റോണ്‍മെന്റ് പരിധിയില്‍ ഒന്നും ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കുമെന്ന് രജിസ്ട്രേഷന്‍, മ്യൂസിയം, പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. രണ്ടു ദിവസത്തിനുള്ളില്‍ മൂന്ന് ഷെല്‍ട്ടര്‍ ഹോമുകളും സ്ഥാപിച്ച് നഗരത്തില്‍ അലഞ്ഞു തിരിയുന്ന നായ്ക്കളെ പിടികൂടി ഇവിടേക്ക് മാറ്റും.

ജില്ലയിലെ തെരുവുനായ ആക്രമണവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ തെരുവുനായ ശല്യം രൂക്ഷമാവുകയും നിരവധി പേര്‍ക്ക് നായയുടെ കടിയേല്‍ക്കുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലാ പഞ്ചായത്ത്, കോര്‍പ്പറേഷന്‍, കന്റോണ്‍മെന്റ് എന്നിവയുമായും പോലീസ്, മൃഗസംരക്ഷണം, ആരോഗ്യം ഉള്‍പ്പെടെയുള്ള ബന്ധപ്പെട്ട വകുപ്പുകളുമായും നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് അടിയന്തിരമായി മൂന്ന് ഷെല്‍ട്ടര്‍ ഹോമുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം നിരവധിപേരെ കടിച്ച തെരുവുനായ മറ്റ് നായ്ക്കളെയും ആക്രമിച്ചിരുന്നു. രണ്ട് ആഴ്ചക്കുള്ളില്‍ ഇവയും രോഗലക്ഷണങ്ങള്‍ പ്രകടമാക്കാന്‍ സാധ്യതയുണ്ടെന്ന മൃഗസംരക്ഷണ വകുപ്പിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നഗരത്തിലെ തെരുവ് നായ്ക്കളെ പിടികൂടി ഷെല്‍ട്ടര്‍ ഹോമുകളില്‍ മാറ്റാനും പേവിഷ കുത്തിവെപ്പ് നല്‍കാനും തീരുമാനിച്ചത്.

പയ്യാമ്പലത്ത് തെരുവുനായയുടെ കടിയേറ്റ് പ്രതിരോധ കുത്തിവെപ്പ് എടുത്ത കുട്ടി പേവിഷബാധയേറ്റ് ഗുരുതരാവസ്ഥയിലായതിനാല്‍ അടിയന്തിര സാഹചര്യം നിലനില്‍ക്കുന്നുവെന്ന് ആരോഗ്യവകുപ്പും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ നായ്ക്കള്‍ക്ക് തെരുവിലും വഴിയോരത്തും മറ്റും ഭക്ഷണം കൊടുക്കുന്ന മൃഗ സ്‌നേഹികള്‍ക്ക് ഷെല്‍ട്ടര്‍ ഹോമുകളില്‍ എത്തി അവയ്ക്ക് ഭക്ഷണം നല്‍കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

തെരുവുനായ്ക്കളെ പിടികൂടുക, ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുക, തെരുവുനായ്ക്കളുടെ വന്ധ്യംകരണം, പ്രതിരോധ കുത്തിവെപ്പ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക എന്നിവയ്ക്ക് മൃഗസംരക്ഷണ വകുപ്പിനെ ചുമതലപ്പെടുത്തി. കണ്ണൂര്‍ നഗരസഭയില്‍ അടിയന്തിരമായി മൃഗഡോക്ടറുടെ സേവനം ലഭ്യമാക്കണമെന്ന് നിര്‍ദ്ദേശിച്ചതായും മന്ത്രി പറഞ്ഞു. മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള പടിയൂര്‍ എബിസി കേന്ദ്രത്തിലെ ഡോക്ടര്‍മാരുടെ സേവനം ഇതിനായി ലഭ്യമാക്കും. കേന്ദ്രത്തിനു കീഴിലുള്ള പരിശീലനം ലഭിച്ച പട്ടിപിടുത്തക്കാരെ ഒരാഴ്ച പൂര്‍ണമായും നഗരസഭാ പരിധിയില്‍ നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു. കന്റോണ്‍മെന്റ് പരിധിയില്‍ വരുന്ന ഭാഗങ്ങളില്‍ അലഞ്ഞു തിരിയുന്ന അക്രമകാരികളായ തെരുവ് നായ്ക്കളെ പിടികൂടി അവിടെ സ്ഥാപിക്കുന്ന ഷെല്‍ട്ടര്‍ ഹോമില്‍ പാര്‍പ്പിക്കുന്നതിന് കന്റോണ്‍മെന്റ് സിഇഒ ക്ക് നിര്‍ദേശം നല്‍കി. ദുരന്ത നിവാരണ നിയമപ്രകാരം ജില്ലാ കലക്ടര്‍ക്കാണ് പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതലയെന്നും മന്ത്രി പറഞ്ഞു.

കെ.വി സുമേഷ് എം എല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.കെ.കെ.രത്നകുമാരി, ജില്ലാ കലക്ടര്‍ അരുണ്‍ കെ വിജയന്‍, സിറ്റി പോലീസ് കമ്മീഷ്ണര്‍ സി നിതിന്‍രാജ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Tags:    

Similar News