അന്തസ്സോടെ ജീവിക്കാന്‍ ഒരോരുത്തര്‍ക്കും അവകാശമുണ്ട്; അര്‍ധരാത്രി പൊലീസ് വീടിന്റെ വാതിലില്‍ മുട്ടിവിളിക്കരുത്; അതിനുള്ള അധികാരം പൊലീസിനില്ലെന്ന് ഹൈക്കോടതി

Update: 2025-06-23 16:24 GMT

കൊച്ചി: ക്രിമിനല്‍ പശ്ചാത്തലമുള്ള വ്യക്തികളെ നിരീക്ഷിക്കുന്നതിന്റെ ഭാഗമായി അര്‍ധരാത്രി പൊലീസ് വീടിന്റെ വാതിലില്‍ മുട്ടിവിളിക്കരുതെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി. അര്‍ധരാത്രി വീടിന്റെ വാതിലില്‍ മുട്ടി വിളിച്ച് പുറത്തേക്ക് വരാന്‍ പറയുന്നതിനെ നിയമപരമായ നിര്‍ദേശമായി കാണാനാകില്ല. അതിനുള്ള അധികാരം പൊലീസിനില്ല.

ഒരോരുത്തര്‍ക്കും സ്വന്തം വീട് ക്ഷേത്രമോ കൊട്ടാരമോ ആയിരിക്കും. അസ്തിത്വപരവും വൈകാരികവും സാമൂഹികവുമായ ഒട്ടേറെ ഘടകങ്ങള്‍ ഇഴചേര്‍ന്നതാണ് വീട്. അന്തസ്സോടെ ജീവിക്കാന്‍ ഒരോരുത്തര്‍ക്കും അവകാശമുണ്ടെന്നും ജസ്റ്റിസ് വി.ജി. അരുണ്‍ പറഞ്ഞു. പൊലീസ് രാത്രി വീട്ടിലെത്തി മുട്ടിവിളിച്ചിട്ടും പുറത്തേക്ക് വരാത്തതിന്റെ പേരില്‍ കേസെടുത്തത് ചോദ്യംചെയ്ത കൊച്ചി മുണ്ടംവേലി സ്വദേശി സി. പ്രശാന്ത് നല്‍കിയ ഹരജിയിലാണ് ഉത്തരവ്. തോപ്പുംപടി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍നടപടികള്‍ റദ്ദാക്കുകയും ചെയ്തു.

ഏപ്രില്‍ മൂന്നിന് പുലര്‍ച്ച 1.30ന് പൊലീസ് ഹര്‍ജിക്കാരന്റെ വീട്ടിലെത്തി വാതിലില്‍ മുട്ടി പുറത്തേക്ക് ഇറങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍, പുറത്തേക്ക് ഇറങ്ങാതെ ഹര്‍ജിക്കാരന്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ചാണ് പൊലീസ് കേസെടുത്തത്. ഹര്‍ജിക്കാരനെതിരെ പൊലീസ് മുമ്പെടുത്ത പോക്‌സോ കേസില്‍ കോടതി കുറ്റവിമുക്തനാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് പൊലീസിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ തന്നെ വിവിധ തരത്തില്‍ ദ്രോഹിക്കുകയാണെന്നാരോപിച്ചായിരുന്നു ഹര്‍ജി.

Similar News